രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില ഗണ്യമായി ഇടിഞ്ഞിട്ടും അതിന്റെ ഗുണം സാധാരണക്കാരിലേക്ക് എത്തുന്നില്ലെന്ന വാർത്താ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ ആറുമാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവിൽ 12 ശതമാനത്തിന്റെ കുറവുണ്ടായതായി കാണാം.

രാജ്യത്തിന് ആവശ്യമായ എണ്ണയുടെ 86 ശതമാനവും വിദേശരാജ്യങ്ങളിൽ നിന്നാണ് എത്തിക്കുന്നത്, ഇതിൽ ഭൂരിഭാഗവും റഷ്യയിൽ നിന്നാണ് നിലവിൽ വാങ്ങുന്നത്.
ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവിൽ 2.4 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര വിപണിയിലെ വിലയിടിവ് കാരണം മൊത്തം ചെലവ് കുത്തനെ താഴുകയായിരുന്നു.
എണ്ണ കമ്പനികൾക്ക് ഈ വിലയിടിവിലൂടെ വലിയ ലാഭം കൊയ്യാൻ സാധിക്കുന്നുണ്ടെങ്കിലും പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ അവർ തയ്യാറാകുന്നില്ലെന്നതാണ് വാസ്തവം. പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഇറക്കുമതി ചെലവിൽ ഏഴര ശതമാനവും പ്രകൃതിവാതകത്തിന് പതിനൊന്നര ശതമാനവും കുറവുണ്ടായിട്ടും ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. 2024 മാർച്ചിലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി കുറച്ച അതേ നിരക്കിലാണ് ഇന്നും ഇന്ധന വിതരണം നടക്കുന്നത്.
വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വില കുറയ്ക്കാൻ കമ്പനികൾക്ക് അധികാരമുണ്ടായിട്ടും ലാഭം ഉപഭോക്താക്കൾക്ക് കൈമാറാൻ അവർ വിമുഖത കാട്ടുന്നു. ഇറക്കുമതി ചെലവ് കുറയുന്ന സാഹചര്യം നിലനിൽക്കുമ്പോഴും സാധാരണക്കാരെ സഹായിക്കുന്ന നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാരോ എണ്ണ കമ്പനികളോ തയ്യാറാകുന്നില്ലെന്നത് വലിയ പ്രതിഷേധങ്ങൾക്ക് വഴിമാറുകയാണ്.



