ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുല്ല മോജ്തബ ഖമനയിക്ക് ശത്രുരാജ്യങ്ങളുടെ ആക്രമണത്തിൽ പരിക്കേറ്റതായി ഇറാൻ ഭരണകൂടം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മോജ്തബയ്ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും അദ്ദേഹം നിലവിൽ സുരക്ഷിതനാണെന്നും ആരോഗ്യവാനാണെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്റെ മകനും സർക്കാർ ഉപദേഷ്ടാവുമായ യൂസഫ് പെസഷ്കിയാൻ വ്യക്തമാക്കി. ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനലും ഈ വാർത്ത പുറത്തുവിട്ടിട്ടുണ്ട്. യുദ്ധത്തിൽ പരിക്കേറ്റ പോരാളി എന്ന അർത്ഥം വരുന്ന ‘ജാൻബാസ് ഓഫ് റമദാൻ’ എന്ന വിശേഷണത്തോടെയാണ് ദേശീയ മാധ്യമങ്ങൾ മോജ്തബയെ അഭിസംബോധന ചെയ്തത്. എന്നാൽ അദ്ദേഹത്തിന് ഏത് തരത്തിലുള്ള പരിക്കാണ് ഏറ്റതെന്നോ അതിന്റെ തീവ്രത എത്രത്തോളമാണെന്നോ ഉള്ള കൂടുതൽ വിവരങ്ങൾ ടെഹ്റാൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

നേതാവിന് പരിക്കേറ്റതിന് പിന്നാലെ ഗൾഫ് മേഖലയിലെ രാജ്യങ്ങൾക്ക് നേരെ ഇറാൻ തങ്ങളുടെ ആക്രമണം കൂടുതൽ കടുപ്പിച്ചിരിക്കുകയാണ്. യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ ഇന്ന് പുലർച്ചെയും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടർച്ചയായി ഉണ്ടായി. ഇന്നലെ രാത്രി മാത്രം രണ്ടുതവണയാണ് യുഎഇ ലക്ഷ്യമാക്കി ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടത്; എന്നാൽ ഇവയെല്ലാം പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തു. സൗദി അറേബ്യയ്ക്ക് നേരെ രാത്രി ഇരുപതോളം തവണയാണ് ആക്രമണ ശ്രമങ്ങളുണ്ടായത്. ഷൈബാ എണ്ണപ്പാടത്തിന് നേരെ വന്ന ഡ്രോണുകളെയും പ്രിൻസ് സുൽത്താൻ എയർബേസ് ലക്ഷ്യമാക്കി വന്ന മിസൈലുകളെയും സൗദി സേന പരാജയപ്പെടുത്തി. കുവൈറ്റ്, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലും സമാനമായ രീതിയിൽ ആക്രമണങ്ങൾ നടന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ എവിടെയും ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, മേഖലയിലെ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്. സംഘർഷം ലഘൂകരിക്കാൻ അന്താരാഷ്ട്ര സംഘടനകൾ അടിയന്തരമായി ഇടപെടണമെന്ന് യുഎഇ ആവശ്യപ്പെട്ടു.



