തമിഴ് സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയിയും ഭാര്യ സംഗീതയും വിവാഹമോചനത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ.
ചെങ്കൽപെട്ട് കുടുംബ കോടതിയിൽ സംഗീത സമർപ്പിച്ച ഹർജിയിലെ വിവരങ്ങൾ പുറത്തുവന്നതോടെയാണ് ദശാബ്ദങ്ങൾ നീണ്ട ഇവരുടെ ദാമ്പത്യത്തിലെ വിള്ളലുകൾ ചർച്ചയാകുന്നത്. വിജയിക്ക് മറ്റൊരു നടിയുമായുള്ള ബന്ധമാണ് വിവാഹമോചനത്തിന് പ്രധാന കാരണമായി സംഗീത ചൂണ്ടിക്കാട്ടുന്നത്.
2021 മുതൽ വിജയ് ഈ നടിയുമായി അവിഹിത ബന്ധത്തിലാണെന്നും ഇത് അവസാനിപ്പിക്കാമെന്ന വാക്ക് ലംഘിച്ചതായും ഹർജിയിൽ ആരോപിക്കുന്നു. നടിയുമൊത്തുള്ള വിജയിയുടെ വിദേശയാത്രകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് തനിക്കും കുട്ടികൾക്കും വലിയ നാണക്കേടും മാനസിക വിഷമവും ഉണ്ടാക്കിയെന്ന് സംഗീത വ്യക്തമാക്കുന്നു.
1998-ൽ യു കെയിൽ വെച്ചും പിന്നീട് 1999-ൽ ചെന്നൈയിൽ വെച്ചും വിവാഹിതരായ ഇവർക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പലതവണ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
തന്നെ വൈകാരികമായും ശാരീരികമായും വിജയ് അവഗണിച്ചതായും കുട്ടികളുടെ ഭാവി കരുതിയാണ് നിയമനടപടികൾ ഇത്രയും കാലം വൈകിപ്പിച്ചതെന്നും സംഗീത ഹർജിയിൽ പറയുന്നുണ്ട്. നിലവിൽ താമസിക്കുന്ന വീട്ടിൽ തുടരാനുള്ള അവകാശവും വിജയിയുടെ വരുമാനത്തിന് അനുസരിച്ചുള്ള ജീവനാംശവും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രമുഖ വ്യക്തികൾ ഉൾപ്പെട്ട വിഷയമായതിനാൽ കോടതി നടപടികൾ രഹസ്യമായിരിക്കണമെന്നും മാധ്യമ വാർത്തകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സംഗീത ഇടക്കാല നിരോധന ഉത്തരവിനായി കോടതിയെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.



