പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ധ്രുവ് റാഠി ബോളിവുഡ് ചിത്രം ‘ധുരന്ധർ 2’-നെതിരെ ഉന്നയിച്ച വിമർശനം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു.
31 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബറുള്ള തന്റെ യൂട്യൂബ് ചാനലിലൂടെയല്ല, മറിച്ച് എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ചിത്രത്തെക്കുറിച്ചുള്ള തന്റെ വിയോജിപ്പ് പരസ്യമാക്കിയത്. സംവിധായകൻ ആദിത്യ ധറിനെ ഒരു ബിജെപി പ്രചാരകനെന്ന് മുമ്പ് വിശേഷിപ്പിച്ചത് ശരിവെക്കുന്ന രീതിയിലുള്ളതാണ് പുതിയ ചിത്രമെന്നും,

ഇത് മോശം രീതിയിൽ നിർമ്മിക്കപ്പെട്ട ഒരു പ്രൊപ്പഗാണ്ട സിനിമയാണെന്നുമാണ് ധ്രുവ് റാഠിയുടെ പ്രധാന ആരോപണം.
ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ ഇത്തരം കാര്യങ്ങൾ അതിസൂക്ഷ്മമായാണ് അവതരിപ്പിച്ചിരുന്നതെങ്കിൽ, രണ്ടാം ഭാഗത്തിൽ അമിത ആത്മവിശ്വാസം കാരണം അവ വളരെ വ്യക്തമായിത്തന്നെ പ്രകടമാണെന്ന് അദ്ദേഹം കുറിച്ചു.
നന്നായി നിർമ്മിക്കപ്പെട്ട പ്രൊപ്പഗാണ്ട സിനിമകൾ കൂടുതൽ അപകടകരമാണെന്നും എന്നാൽ ഈ ചിത്രം അത്തരത്തിൽ പോലുമല്ലെന്നും അദ്ദേഹം പരിഹസിച്ചു.
ധ്രുവ് റാഠിയുടെ ഈ പോസ്റ്റിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയരുന്നത്. ‘ധുരന്ധർ’ ആദ്യ ഭാഗത്തിൽ ഭൂരിഭാഗവും യാഥാർത്ഥ്യങ്ങളായിരുന്നെങ്കിൽ രണ്ടാം ഭാഗത്തിൽ 90 ശതമാനവും പ്രൊപ്പഗാണ്ടയാണെന്ന് ഒരു വിഭാഗം വാദിക്കുന്നു.
എന്നാൽ ധ്രുവ് റാഠിയുടെ നിലപാടുകൾ സെലക്റ്റീവ് ആണെന്നും പാകിസ്ഥാനെ തുറന്നുകാട്ടുന്ന ചിത്രം വന്നതിലെ വിഷമമാണ് ഈ വിമർശനത്തിന് പിന്നിലെന്നും മറുഭാഗം ആരോപിക്കുന്നു. കാബൂളിലെ പാക് വ്യോമാക്രമണം പോലുള്ള ഗൗരവകരമായ വിഷയങ്ങളിൽ പ്രതികരിക്കാത്തവർ സിനിമയെ മാത്രം ലക്ഷ്യം വെക്കുന്നത് ശരിയല്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം വിവാദങ്ങൾക്കിടയിലും ‘ധുരന്ധർ 2’ ബോക്സ് ഓഫീസിൽ വൻ കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്.



