ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ ഫയലുകളിലെ വെളിപ്പെടുത്തലുകൾ പാർലമെന്റിൽ വലിയ രാഷ്ട്രീയ പോരാട്ടത്തിന് വഴിയൊരുക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് പരാമർശമുള്ള റിപ്പോർട്ടുകൾ സഭയിൽ ഉന്നയിക്കാനൊരുങ്ങുന്ന കോൺഗ്രസ്, വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിക്കഴിഞ്ഞു. പ്രധാനമന്ത്രിക്കെതിരായ അന്താരാഷ്ട്ര റിപ്പോർട്ടുകളിലെ ഗൗരവകരമായ ആരോപണങ്ങളെക്കുറിച്ച് അടിയന്തര ചർച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്റെ മുഖ്യ ആവശ്യം.

എന്നാൽ, ഈ റിപ്പോർട്ടുകളിലെ മോദിക്കെതിരായ പരാമർശങ്ങളെ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി തള്ളിക്കളഞ്ഞു. 2017-ൽ ഇന്ത്യൻ പ്രധാനമന്ത്രി ഇസ്രയേലിലേക്ക് നടത്തിയ ആദ്യ ഔദ്യോഗിക സന്ദർശനം മാത്രമാണ് വസ്തുതയെന്നും അതിനപ്പുറമുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വിദേശകാര്യ വക്താവ് രൺദീർ ജയ്സ്വാൾ വ്യക്തമാക്കി. 1992-ൽ ഇസ്രയേലുമായി പൂർണ്ണ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി അവിടെ സന്ദർശനം നടത്തുന്നത് 2017 ജൂലൈയിലായിരുന്നു. ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ഇന്ത്യയിലും ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.



