ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിനെ വലിയ പ്രതീക്ഷകളോടെയാണ് രാജ്യത്തെ കാർഷിക-കയറ്റുമതി മേഖലകൾ ഉറ്റുനോക്കുന്നത്. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പായി കണക്കാക്കപ്പെടുന്ന ഈ ബജറ്റിൽ, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി തുക ഉയർത്തുമെന്നതാണ് കർഷകർക്കിടയിലെ പ്രധാന ചർച്ചാവിഷയം.

നിലവിൽ പ്രതിവർഷം മൂന്ന് ഗഡുക്കളായി ലഭിക്കുന്ന 6000 രൂപയിൽ വർദ്ധനവുണ്ടാകുമെന്നും, പ്രത്യേകിച്ച് വനിതാ കർഷകർക്കുള്ള ധനസഹായം പതിനായിരം രൂപയോളമായി ഉയർത്തിയേക്കുമെന്നും സൂചനകളുണ്ട്. കഴിഞ്ഞ ബജറ്റിൽ ഒന്നേകാൽ ലക്ഷം കോടി രൂപ വകയിരുത്തിയ കാർഷിക മേഖലയ്ക്ക് ഇത്തവണ കൂടുതൽ ഉദാരമായ വിഹിതം ലഭിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി വിള സംഭരണത്തിന് പുതിയ സബ്‌സിഡികളും കോൾഡ് സ്റ്റോറേജ്, ഫുഡ് പ്രോസസിംഗ് യൂണിറ്റുകൾ എന്നിവയ്ക്കായി പ്രത്യേക പദ്ധതികളും ബജറ്റിൽ ഇടംപിടിച്ചേക്കും. കൃഷിയിൽ ഡ്രോണുകൾ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. സമാനമായ രീതിയിൽ കയറ്റുമതി മേഖലയ്ക്കും പുതിയ ഉണർവ് നൽകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്ന് വിദഗ്ധർ കരുതുന്നു.
സ്വതന്ത്ര വ്യാപാര കരാറുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കയറ്റുമതി വർദ്ധിപ്പിക്കുന്നതിനായി എക്സ്പോർട്ട് ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതികളും സാങ്കേതിക സഹായങ്ങളും സർക്കാർ വാഗ്ദാനം ചെയ്തേക്കാം.
ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്നതിനൊപ്പം ചരക്ക് നീക്കം സുഗമമാക്കാൻ പി.എം. ഗതിശക്തി പദ്ധതിക്ക് കീഴിൽ പുതിയ റെയിൽവേ ഇടനാഴികളും തുറമുഖ വികസന പദ്ധതികളും പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.
റെയിൽവേ പാതകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും വികസനത്തിലൂടെ ആഭ്യന്തര-അന്തർദ്ദേശീയ വ്യാപാര രംഗത്ത് വലിയ മാറ്റങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നത്. കൃഷിയും വ്യവസായവും ഒരേപോലെ പരിഗണിക്കപ്പെടുന്ന ഈ ബജറ്റ് രാജ്യത്തിന്റെ സാമ്പത്തിക ഭാവിയെ സംബന്ധിച്ചിടത്തോളം അതീവ നിർണ്ണായകമാണ്.



