പശ്ചിമേഷ്യയിൽ ഇറാൻ നടത്തുന്ന സൈനിക നീക്കങ്ങൾക്കെതിരെ ഗൾഫ് രാഷ്ട്രങ്ങൾ നയതന്ത്രപരമായ നിലപാട് കടുപ്പിക്കുന്നു. സൗദി അറേബ്യക്കും അയൽരാജ്യങ്ങൾക്കും നേരെയുണ്ടായ മിസൈൽ ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധം അറിയിക്കാൻ ഇറാൻ അംബാസഡർ അലി റെസ ഇനായത്തിയെ സൗദി വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി.
മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും തകർക്കുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നും രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാൻ ആവശ്യമായ ഏത് നടപടിയും സ്വീകരിക്കുമെന്നും സൗദി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വലീദ് അൽഖുറൈജി വ്യക്തമാക്കി.
ഇതിനിടെ ഇറാനിലെ തങ്ങളുടെ എംബസി അടച്ചുപൂട്ടാനും അംബാസഡർ ഉൾപ്പെടെയുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ അടിയന്തരമായി പിൻവലിക്കാനും യുഎഇ തീരുമാനിച്ചു. സാധാരണക്കാർക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് യുഎഇയുടെ ഈ നിർണ്ണായക നീക്കം.
ഇത് അന്താരാഷ്ട്ര തലത്തിൽ ഇറാനെ കൂടുതൽ ഒറ്റപ്പെടുത്താൻ കാരണമായേക്കും.
യുഎഇക്ക് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിക്കുകയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു. യുഎഇയിലെ ഇന്ത്യൻ സമൂഹത്തോടുള്ള കരുതലിന് നന്ദി രേഖപ്പെടുത്തിയ പ്രധാനമന്ത്രി, സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങൾക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. ഇറാൻ-ഇസ്രായേൽ-യുഎസ് സംഘർഷങ്ങളിൽ ഇതുവരെ നിഷ്പക്ഷത പാലിച്ചിരുന്ന ഇന്ത്യ, ആദ്യമായാണ് യുഎഇക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുന്നത്. സംഘർഷം മൂലം വ്യോമഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്; തിരുവനന്തപുരത്ത് നിന്നുള്ള 18 സർവീസുകൾ ഉൾപ്പെടെ 37 വിമാനങ്ങളാണ് റദ്ദാക്കിയത്. എന്നാൽ സൗദി എയർലൈൻസിന്റെ വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങിയിട്ടുണ്ട്.



