ടി20 ലോകകപ്പിലെ തുടർച്ചയായ മൂന്ന് മത്സരങ്ങളിലും റണ്ണൊന്നുമെടുക്കാനാവാതെ പുറത്തായ ഓപ്പണർ അഭിഷേക് ശർമയ്ക്കെതിരെ വിമർശനം ശക്തമാകുമ്പോഴും, താരത്തിന് പിന്തുണയുമായി മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ രംഗത്തെത്തി. മോശം ഫോമിനെത്തുടർന്ന് അഭിഷേകിനെ മാറ്റി സഞ്ജു സാംസണെ ഓപ്പണിംഗ് സ്ഥാനത്തേക്ക്
കൊണ്ടുവരണമെന്ന വാദങ്ങൾ ക്രിക്കറ്റ് ലോകത്ത് സജീവമാണ്. നമീബിയക്കെതിരെ ലഭിച്ച ഏക അവസരത്തിൽ എട്ട് പന്തിൽ നിന്ന് 22 റൺസ് അടിച്ചുകൂട്ടി സഞ്ജു തന്റെ ഫോം തെളിയിച്ചതാണ് ഇത്തരമൊരു വാദത്തിന് കരുത്തേകുന്നത്. എന്നാൽ, അഭിഷേക് ക്രീസിൽ നിലയുറപ്പിച്ചാൽ എതിരാളികൾ നിഷ്പ്രഭരാകുമെന്നും അതിനാൽ സഞ്ജുവിനെ കൊണ്ടുവരാൻ തിടുക്കം കാണിക്കേണ്ടതില്ലെന്നുമാണ് അശ്വിന്റെ നിലപാട്.
അഭിഷേകിന്റേത് സാങ്കേതികമായ പ്രശ്നങ്ങളല്ലെന്നും അവന്റെ സ്വാഭാവികമായ ശൈലി ഇതാണെന്നും അശ്വിൻ നിരീക്ഷിക്കുന്നു.
ഫോർമാറ്റിൽ മികച്ച ബാറ്റ്‌സ്മാനായ താരം വരാനിരിക്കുന്ന സൂപ്പർ എട്ട് മത്സരങ്ങളിൽ കരുത്തോടെ തിരിച്ചുവരുമെന്നാണ് അശ്വിന്റെ പ്രതീക്ഷ.
എന്നാൽ അഭിഷേകിന്റെ ഒരു ദൗർബല്യം അശ്വിൻ ഇതിനിടെ ചൂണ്ടിക്കാട്ടുന്നുണ്ട്. ഓഫ് സ്പിന്നർമാർക്കെതിരെ കളിക്കാൻ താരം വല്ലാതെ പ്രയാസപ്പെടുന്നുണ്ടെന്നാണ് അശ്വിന്റെ കണ്ടെത്തൽ. രാജസ്ഥാൻ റോയൽസിനായി കളിക്കുമ്പോൾ അഭിഷേകിനെതിരെ തുടർച്ചയായി മൂന്ന് ഓവർ എറിഞ്ഞിട്ടും റൺസ് വഴങ്ങേണ്ടി വന്നില്ലെന്നും, കൃത്യമായ ലൈനിൽ പന്തെറിയുന്ന ഓഫ് സ്പിന്നർമാർക്ക് മുന്നിൽ അഭിഷേക് പതറുന്നുണ്ടെന്നും സ്വന്തം അനുഭവം മുൻനിർത്തി അശ്വിൻ വ്യക്തമാക്കുന്നു.



