വർഗീയ സംഘടനകളുമായി ഒത്തുചേർന്നുപോകുന്ന ശൈലി കോൺഗ്രസിനില്ലെന്നും വിദ്വേഷം വളർത്താൻ ശ്രമിക്കുന്നവർക്കൊപ്പം പാർട്ടി നിൽക്കില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. എല്ലാ സമുദായ സംഘടനകളുമായും കോൺഗ്രസ് ആശയവിനിമയം നടത്താറുണ്ടെന്നും എന്നാൽ വർഗീയതയോട് വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സജി ചെറിയാൻ നടത്തിയ പ്രസ്താവനകൾ മതതീവ്രവാദികൾ പോലും പറയാൻ മടിക്കുന്നവയാണെന്നും സാമൂഹിക അന്തരീക്ഷം തകർക്കുന്ന ഇത്തരം വികൃത പ്രസ്താവനകൾ നടത്തുന്ന അദ്ദേഹം മന്ത്രിസ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും വേണുഗോപാൽ വിമർശിച്ചു.

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (SIT) സമ്മർദത്തിലാക്കുകയാണെന്നും അതിനാൽ കോടതി മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തുന്ന വിമർശനങ്ങൾ വെറും തിരഞ്ഞെടുപ്പ് നാടകം മാത്രമാണ്. മുൻപ് ഗവർണർ ഇതിലും വലിയ വെട്ടിച്ചുരുക്കലുകൾ നടത്തിയപ്പോൾ മൗനം പാലിച്ച മുഖ്യമന്ത്രി ഇപ്പോൾ ഗവർണർക്കെതിരെ രംഗത്തുവരുന്നത് ഇരുവരും തമ്മിലുള്ള അന്തർധാരയുടെ ഭാഗമാണെന്നും കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി.



