കേരളത്തിൽ ചൂട് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, പാലക്കാട്, കാസർഗോഡ്, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കണ്ണൂർ ജില്ലയിൽ താപനില 38°C വരെയും, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ 37°C വരെയും ഉയരാൻ സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 36°C വരെ ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണം. ചൂട് കൂടുന്നത് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
പകൽ 11 മണി മുതൽ വൈകിട്ട് 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് അതോറിറ്റി നിർദ്ദേശിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നാറിൽ ഉയർന്ന അൾട്രാവയലറ്റ് (UV) സൂചിക രേഖപ്പെടുത്തിയ സാഹചര്യത്തിൽ,
പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ വെയിൽ നേരിട്ട് ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ദാഹം അനുഭവപ്പെട്ടില്ലെങ്കിലും ശുദ്ധജലം ധാരാളമായി കുടിക്കണമെന്നും എന്നാൽ നിർജലീകരണത്തിന് കാരണമായേക്കാവുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. വേനൽക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ
ധരിക്കാനും നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നിന്നുള്ള സുരക്ഷ ഉറപ്പാക്കാനും ജനങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.



