അരനൂറ്റാണ്ടിന് ശേഷം ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിലേക്ക് മനുഷ്യൻ വീണ്ടും പാദമൂന്നിയതോടെ നാസയുടെ ആർട്ടെമിസ്-2 ദൗത്യം നിർണ്ണായകമായ ഘട്ടം പിന്നിട്ടു. ഭൂമിയുടെ പരിക്രമണപഥം വിട്ട് ചാന്ദ്ര ആകർഷണ വലയത്തിലേക്ക് പ്രവേശിച്ച ഒറയോൺ പേടകം നിലവിൽ ചന്ദ്രനിൽ നിന്ന് ഏകദേശം 66,000 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. 1972-ലെ അപ്പോളോ ദൗത്യത്തിന് ശേഷം ആദ്യമായാണ് ഒരു മനുഷ്യവാഹനം ചന്ദ്രന്റെ ഇത്രയും അടുത്തേക്ക് എത്തുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇന്ന് അർദ്ധരാത്രിയോടെ ചന്ദ്രനെ മറികടന്ന് മുന്നോട്ട് നീങ്ങുന്ന പേടകം, രാത്രി 11.26-ഓടെ ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ള ബിന്ദുവിലെത്തും. ഇതോടെ അപ്പോളോ-13 ദൗത്യം സ്ഥാപിച്ച റെക്കോർഡ് ആർട്ടെമിസ്-2 മറികടക്കും. ചന്ദ്രന്റെയും അപ്പുറത്തുനിന്നുള്ള ദൗത്യസംഘത്തിന്റെ നിരീക്ഷണങ്ങൾ അർദ്ധരാത്രി 12.15 മുതൽ ആരംഭിക്കുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.
നാളെ പുലർച്ചെ 4.14-ഓടെ ദൗത്യത്തിലെ ഏറ്റവും ആകാംക്ഷാഭരിതമായ നിമിഷങ്ങൾക്ക് ലോകം സാക്ഷ്യം വഹിക്കും. ഒറയോൺ പേടകം ചന്ദ്രന്റെ മറുവശത്തേക്ക് നീങ്ങുന്നതോടെ ഭൂമിയുമായുള്ള ആശയവിനിമയം ഏകദേശം 40 മിനിറ്റോളം പൂർണ്ണമായും വിച്ഛേദിക്കപ്പെടും. ഈ സമയത്ത് ചന്ദ്രന്റെ അപ്പുറത്ത് നിന്ന് ഭൂമി ഉദിക്കുന്നതും അസ്തമിക്കുന്നതും കാണാനുള്ള അപൂർവ്വ അവസരം യാത്രികർക്ക് ലഭിക്കും. ദൗത്യത്തിന്റെ ഏഴാം ദിനം പകുതിയോടെ സംഘം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിക്കും. എട്ടാം ദിവസം പേടകത്തിന്റെ നിയന്ത്രണം പൈലറ്റ് ഏറ്റെടുക്കുകയും ഒമ്പതാം ദിവസം തിരിച്ചിറക്കത്തിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയാക്കുകയും ചെയ്യും. പത്താം ദിവസം പസഫിക് സമുദ്രത്തിൽ വന്നിറങ്ങുന്നതോടെ മനുഷ്യരാശിയുടെ ഈ ചരിത്രപ്രയാണം പൂർത്തിയാകും.



