അരനൂറ്റാണ്ടിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷം ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ ഐതിഹാസിക യാത്രയ്ക്ക് ആർട്ടെമിസ്-2 ദൗത്യത്തിലൂടെ തുടക്കമായി. ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ഇന്ത്യൻ സമയം പുലർച്ചെ 4.05-നാണ് നാലംഗ യാത്രികരുമായി നാസയുടെ ഓറൈൺ പേടകം കുതിച്ചുയർന്നത്. 1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രനെ ലക്ഷ്യമാക്കി മനുഷ്യൻ നടത്തുന്ന ആദ്യ പ്രയാണമാണിത്. മിഷൻ കമാൻഡർ റീഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോച്ച്, ജെറെമി ഹാൻസൻ എന്നിവരാണ് ഈ ചരിത്ര ദൗത്യത്തിന് പിന്നിലുള്ളത്. ക്രിസ്റ്റീന കോച്ചിന്റെ സാന്നിധ്യത്തിലൂടെ ഒരു വനിത പങ്കെടുക്കുന്ന ആദ്യ ചാന്ദ്ര ദൗത്യം എന്ന സവിശേഷതയും ഇതിനുണ്ട്. യാത്രികർക്കൊപ്പം ‘റൈസ്’ എന്ന ചെറുപാവയും പേടകത്തിലുണ്ട്. ഇതിനുള്ളിലെ മെമ്മറി കാർഡിൽ ലോകമെമ്പാടുമുള്ള 56 ലക്ഷം മനുഷ്യരുടെ പേരുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
പത്ത് ദിവസം നീളുന്ന ഈ ദൗത്യത്തിൽ ആദ്യ രണ്ടു ദിവസം ഭൂമിയെ വലംവെച്ച ശേഷമാകും പേടകം ചന്ദ്രനെ ലക്ഷ്യമാക്കി നീങ്ങുക. ഏപ്രിൽ ആറിന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുന്ന ഓറൈൺ, മനുഷ്യൻ ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്ത അത്രയും ദൂരത്തേക്ക് ചന്ദ്രനെ ചുറ്റി സഞ്ചരിക്കും. ചന്ദ്രനെ വലംവെച്ച ശേഷം ഏപ്രിൽ പത്തിന് പേടകം തിരികെ ഭൂമിയിലേക്ക് മടങ്ങുകയും പസഫിക് സമുദ്രത്തിൽ സ്പ്ലാഷ് ഡൗൺ ചെയ്യുകയും ചെയ്യും. ആർട്ടെമിസ്-2 വിജയകരമാകുന്നതോടെ ചന്ദ്രനിൽ മനുഷ്യനെ വീണ്ടും ഇറക്കാനുള്ള ആർട്ടെമിസ്-4 ദൗത്യത്തിലേക്കാകും ലോകം ഉറ്റുനോക്കുന്നത്. ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന ഈ ദൗത്യം അതിവിദൂര നക്ഷത്രനിലയങ്ങളിലേക്കുള്ള മനുഷ്യന്റെ ഭാവി യാത്രകൾക്ക് വലിയ കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



