സൂര്യനിലുണ്ടായ അതിശക്തമായ സൗരജ്വാലയെത്തുടർന്ന് ഭൂമിയിൽ ഭാഗികമായി ആശയവിനിമയ തടസങ്ങൾ നേരിട്ടതായി ശാസ്ത്രലോകം റിപ്പോർട്ട് ചെയ്യുന്നു. 2026 മെയ് 10-ന് സൂര്യനിലെ AR4436 എന്ന സൺസ്പോട്ടിൽ നിന്നുണ്ടായ M5.7 വിഭാഗത്തിൽപ്പെട്ട സോളാർ ഫ്ലെയറാണ് ഈ പ്രതിഭാസത്തിന് കാരണമായത്. ഇതിന്റെ ഫലമായി അറ്റ്‌ലാന്റിക് സമുദ്ര മേഖലയിൽ ഉയർന്ന ഫ്രീക്വൻസിയുള്ള റേഡിയോ തരംഗങ്ങൾക്ക് താൽക്കാലിക തടസം നേരിട്ടു. വിമാനങ്ങൾ, കപ്പലുകൾ, അമേച്വർ റേഡിയോ ഓപ്പറേറ്റർമാർ എന്നിവരെയാണ് അന്തരീക്ഷ പാളികളിലുണ്ടായ അയോണീകരണത്തെത്തുടർന്നുള്ള ഈ മാറ്റം പ്രധാനമായും ബാധിച്ചത്. സ്ഫോടനത്തിന് പിന്നാലെ സൂര്യനിൽ നിന്ന് വൻതോതിൽ ചാർജ്ജ് ചെയ്യപ്പെട്ട പ്ലാസ്മ കണങ്ങൾ (കൊറോണൽ മാസ് ഇജക്ഷൻ – CME) പുറന്തള്ളപ്പെട്ടതായും അവ ഭൂമിയുടെ ദിശയിലേക്ക് സഞ്ചരിക്കുന്നതായും നാസ സ്ഥിരീകരിച്ചിട്ടുണ്ട്.
നാസയുടെ വർഗ്ഗീകരണമനുസരിച്ച് മധ്യനിര ശക്തിയുള്ള ‘എം-ക്ലാസ്’ ഫ്ലെയറാണ് ഇതെങ്കിലും വൻതോതിൽ ഊർജ്ജം പുറപ്പെടുവിക്കാൻ ഇതിന് ശേഷിയുണ്ട്. ഈ പ്ലാസ്മ മേഘങ്ങൾ ഭൂമിയുടെ കാന്തിക മണ്ഡലത്തിൽ സ്പർശിക്കുന്നതോടെ വരും ദിവസങ്ങളിൽ ജി1 (G1) വിഭാഗത്തിൽപ്പെട്ട ചെറിയ ജിയോമാഗ്നറ്റിക് കൊടുങ്കാറ്റുകൾക്ക് സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇതേത്തുടർന്ന് നോർതേൺ ലൈറ്റ്‌സ് അഥവാ അറോറ ദൃശ്യങ്ങൾ പതിവിലും താഴെയുള്ള പ്രദേശങ്ങളായ സ്കോട്ട്‌ലൻഡ്, വടക്കൻ ഇംഗ്ലണ്ട്, അമേരിക്കയിലെ സിയാറ്റിൽ എന്നിവിടങ്ങളിൽ ദൃശ്യമായേക്കാം. സൂര്യൻ അതിന്റെ 11 വർഷത്തെ സജീവ ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത് എന്നതിനാൽ 2026 വർഷം മുഴുവൻ ഇത്തരത്തിലുള്ള സൗരസ്ഫോടനങ്ങൾ പതിവാകാൻ സാധ്യതയുണ്ടെന്നും ഗവേഷകർ വ്യക്തമാക്കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം കൊതുകില്ലാത്ത രാജ്യങ്ങളിൽ പോലും കൊതുക് ശല്യം കൂടുന്നതും ചൊവ്വയിൽ ക്യൂരിയോസിറ്റി റോവർ നേരിട്ട തടസ്സങ്ങളും ശാസ്ത്രലോകത്ത് ചർച്ചയാകുന്നതിനിടയിലാണ് സൂര്യനിലെ ഈ പുതിയ മാറ്റങ്ങളും നിരീക്ഷിക്കപ്പെടുന്നത്.



