ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് വഴങ്ങിയ കനത്ത തോൽവിക്ക് പിന്നാലെ, ചെന്നൈ സൂപ്പർ കിംഗ്സ് താരം സഞ്ജു സാംസണ് പൂർണ്ണ പിന്തുണയുമായി പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് രംഗത്തെത്തി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ 251 റൺസെന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് 43 റൺസിന്റെ തോൽവിയാണ് നേരിടേണ്ടി വന്നത്. സീസണിലെ ചെന്നൈയുടെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. വലിയ ട്രേഡിലൂടെ രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈയിലെത്തിയ സഞ്ജുവിന് തുടർച്ചയായ മൂന്നാം മത്സരത്തിലും ബാറ്റിംഗിൽ തിളങ്ങാനായില്ല. രവീന്ദ്ര ജഡേജയെയും സാം കറനെയും പോലുള്ള പ്രമുഖരെ വിട്ടുനൽകി ടീമിലെത്തിച്ച താരം പുതിയ പന്തിനെ നേരിടുന്നതിൽ പരാജയപ്പെടുന്നത് ആരാധകരെ നിരാശരാക്കുന്നുണ്ടെങ്കിലും സഞ്ജുവിന് പൊരുത്തപ്പെടാൻ സമയം ആവശ്യമാണെന്ന് ഫ്ലെമിംഗ് വ്യക്തമാക്കി. വർഷങ്ങളോളം ഒരു ഫ്രാഞ്ചൈസിയിൽ കളിച്ച ശേഷം പുതിയ ടീമിലെത്തുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന മാറ്റങ്ങളിലൂടെയാണ് സഞ്ജു കടന്നുപോകുന്നതെന്നും ടീം അദ്ദേഹത്തിന് ആവശ്യമായ എല്ലാ ആത്മവിശ്വാസവും നൽകുമെന്നും പരിശീലകൻ ഉറപ്പുനൽകി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബി ടിം ഡേവിഡ്, രജത് പടിധാർ എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തിലാണ് 250 റൺസെന്ന റെക്കോർഡ് സ്കോർ പടുത്തുയർത്തിയത്. ആദ്യ 15 ഓവർ വരെ ചെന്നൈ ബൗളർമാർ നിയന്ത്രണം നിലനിർത്തിയെങ്കിലും അവസാന 5 ഓവറിൽ കളി കൈവിട്ടുപോയി. ഈ ഘട്ടത്തിൽ മാത്രം 97 റൺസാണ് ചെന്നൈ വഴങ്ങിയത്. ടിം ഡേവിഡിനെ ക്ലീൻ ബൗൾഡ് ചെയ്ത പന്ത് നോബോൾ ആയത് മത്സരത്തിൽ വലിയ തിരിച്ചടിയായെന്നും ഫ്ലെമിംഗ് ചൂണ്ടിക്കാട്ടി. തോൽവികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഏപ്രിൽ 11-ന് ചെപ്പോക്കിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ നടക്കാനിരിക്കുന്ന അടുത്ത മത്സരത്തിൽ ശക്തമായി തിരിച്ചുവരാനാണ് ചെന്നൈയുടെ നീക്കം. പരിക്കിന്റെ പിടിയിലായിരുന്ന ഡെവാൾഡ് ബ്രെവിസ് അടുത്ത മത്സരത്തിൽ ടീമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയും മാനേജ്മെന്റ് പങ്കുവെച്ചു.



