റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുപ്രധാന സാങ്കേതിക സേവനങ്ങൾ ഇനി സൗദി ഗ്രൗണ്ട് സർവീസസ് (എസ്.ജി.എസ്) കൈകാര്യം ചെയ്യും. റിയാദ് എയർപോർട്ട്സ് കമ്പനി നൽകിയ 31.49 കോടി റിയാലിന്റെ ബൃഹദ് കരാറാണ് എസ്.ജി.എസ് സ്വന്തമാക്കിയത്. വിമാനത്താവളത്തിലെ പാസഞ്ചർ ബോർഡിങ് ബ്രിഡ്ജുകളുടെ പ്രവർത്തനം, അവയുടെ സാങ്കേതിക പരിപാലനം എന്നിവയാണ് കരാറിലെ പ്രധാന ചുമതലകൾ. മെയ് ഒന്ന് മുതൽ അഞ്ച് വർഷത്തേക്കാണ് കരാർ കാലാവധി നിശ്ചയിച്ചിട്ടുള്ളതെങ്കിലും, വ്യവസ്ഥകൾക്ക് വിധേയമായി ഇത് മൂന്ന് വർഷത്തേക്ക് കൂടി നീട്ടാൻ സാധിക്കും. എസ്.ജി.എസിന് 51 ശതമാനം ഓഹരി പങ്കാളിത്തമുള്ള ‘എയർപോർട്ട് ബ്രിഡ്ജസ് ഫോർ ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ്’ എന്ന കമ്പനിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ആവശ്യമായ ഔദ്യോഗിക ലൈസൻസുകൾ ലഭിക്കുന്നതോടെ കരാർ ഈ ഉപകമ്പനിക്ക് പൂർണ്ണമായും കൈമാറാനാണ് തീരുമാനം.
യാത്രക്കാർക്കുള്ള ബോർഡിങ് ബ്രിഡ്ജുകൾക്ക് പുറമെ, വിമാനങ്ങൾക്കാവശ്യമായ ഗ്രൗണ്ട് പവർ യൂണിറ്റുകൾ, പ്രീ-കണ്ടീഷൻഡ് എയർ സിസ്റ്റങ്ങൾ, വിമാനങ്ങളെ കൃത്യമായി പാർക്ക് ചെയ്യാൻ സഹായിക്കുന്ന വിഷ്വൽ ഗൈഡൻസ് ഡോക്കിങ് സിസ്റ്റം എന്നിവയുടെ മാനേജ്മെന്റും സാങ്കേതിക മേൽനോട്ടവും ഈ പദ്ധതിയുടെ ഭാഗമാണ്. ഈ വൻ കരാറിലൂടെയുള്ള സാമ്പത്തിക നേട്ടങ്ങൾ 2026-ന്റെ രണ്ടാം പാദം മുതൽ കമ്പനിയുടെ വരുമാനത്തിൽ പ്രതിഫലിക്കുമെന്ന് സൗദി ഓഹരി വിപണിയായ ‘തദാവുലി’നെ കമ്പനി ഔദ്യോഗികമായി അറിയിച്ചു. തികച്ചും സുതാര്യമായ ഈ ഇടപാടിൽ മറ്റ് താല്പര്യബന്ധമുള്ള കക്ഷികളാരും ഉൾപ്പെട്ടിട്ടില്ലെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ പുതിയ ചുവടുവെപ്പ് വിമാനത്താവളത്തിലെ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനൊപ്പം കമ്പനിയുടെ സാമ്പത്തിക അടിത്തറ ശക്തമാക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.



