കേരളത്തിന്റെ പുതിയ കെപിസിസി അധ്യക്ഷനായി ബെന്നി ബെഹന്നാനെ നിയമിക്കാൻ ഹൈക്കമാൻഡ് ഒരുങ്ങുന്നതായി സൂചന. നിലവിലെ പ്രസിഡന്റ് സണ്ണി ജോസഫ് പുതിയ മന്ത്രിസഭയിൽ അംഗമാകാൻ സാധ്യതയുള്ളതിനാലാണ് അദ്ദേഹം പദവി ഒഴിയുന്നത്. മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നിർണ്ണായക ചർച്ചകൾ തിരുവനന്തപുരത്ത് പുരോഗമിക്കവെയാണ് കെപിസിസി നേതൃമാറ്റവും സജീവമാകുന്നത്. തിരഞ്ഞെടുപ്പിന് മുൻപുതന്നെ സണ്ണി ജോസഫ് സ്ഥാനം ഒഴിയുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പുതിയ സാഹചര്യത്തിൽ ബെന്നി ബെഹന്നാന് നറുക്കുവീഴുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്ന എ ഗ്രൂപ്പിലെ പ്രമുഖ നേതാവാണ് ബെന്നി ബെഹന്നാൻ എന്നത് ഈ തീരുമാനത്തിന് പിന്നിലെ രാഷ്ട്രീയ തന്ത്രമായി വിലയിരുത്തപ്പെടുന്നു.
കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാൻ പിന്തുണ നൽകുന്നതിന് പകരമായി എ ഗ്രൂപ്പിന് കെപിസിസി അധ്യക്ഷപദവി നൽകാമെന്ന ധാരണ രൂപപ്പെട്ടതായാണ് വിവരം. കെ. സുധാകരൻ, ബെന്നി ബെഹന്നാൻ, കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ തുടങ്ങിയ മുതിർന്ന നേതാക്കളുടെ പിന്തുണ കെ.സിക്ക് കരുത്താകുന്നുണ്ട്. അതേസമയം, ഹൈബി ഈഡൻ ഉൾപ്പെടെയുള്ള യുവ എംഎൽഎമാരും മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളും വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ഇന്ദിരാഭവനിൽ എഐസിസി നിരീക്ഷകർ എംഎൽഎമാരുടെയും മറ്റ് നേതാക്കളുടെയും അഭിപ്രായം തേടിക്കൊണ്ടിരിക്കുകയാണ്. ഇന്ന് തന്നെ ഡൽഹിക്ക് മടങ്ങുന്ന നിരീക്ഷകർ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും കെപിസിസി അധ്യക്ഷന്റെയും മുഖ്യമന്ത്രിയുടെയും കാര്യത്തിൽ അന്തിമ പ്രഖ്യാപനം ഉണ്ടാകുക.



