കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള കോൺഗ്രസ് ഹൈക്കമാൻഡ് ചർച്ചകൾ തിരുവനന്തപുരത്ത് അന്തിമഘട്ടത്തിലേക്ക് നീങ്ങവെ, വി.ഡി. സതീശനായി അണികൾ തെരുവിലിറങ്ങുന്നു. എറണാകുളം നെട്ടൂരിൽ ‘പട നയിച്ചവൻ നാട് നയിക്കട്ടെ’ എന്ന മുദ്രാവാക്യമുയർത്തി ഐഎൻടിയുസി പ്രവർത്തകർ വി.ഡി. സതീശനായി പ്രകടനം നടത്തി. കഴിഞ്ഞ പത്തുവർഷമായി തകർച്ചയിലായിരുന്ന കോൺഗ്രസിനെ തിരികെ കൊണ്ടുവന്നത് സതീശനാണെന്നും അദ്ദേഹത്തെ തന്നെ മുഖ്യമന്ത്രിയാക്കണമെന്നുമാണ് പ്രവർത്തകരുടെ ആവശ്യം. വി.ഡി. സതീശനെ പിന്തുണച്ചുകൊണ്ടുള്ള പ്രതിഷേധങ്ങൾ കെ.സി. വേണുഗോപാലിന്റെ തട്ടകമായ കണ്ണൂരിലേക്കും വ്യാപിക്കുകയാണ്. പഴയങ്ങാടിയിലും കോഴിക്കോട് കുറ്റ്യാടിയിലും സതീശനായി ഇന്ന് പ്രകടനങ്ങൾ നടക്കും. ‘പട നയിച്ചവൻ പട നയിക്കും’ എന്ന പോസ്റ്ററുകൾ സോഷ്യൽ മീഡിയയിലും സജീവമാണ്.
അതേസമയം, എംഎൽഎമാരുടെ പിന്തുണ സംബന്ധിച്ച അവകാശവാദങ്ങൾ ഗ്രൂപ്പുകൾക്കിടയിൽ തർക്കത്തിന് വഴിവെച്ചിട്ടുണ്ട്. കെ.സി. വേണുഗോപാലിന് 46 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന വാദം തെറ്റാണെന്ന് വി.ഡി. സതീശൻ – രമേശ് ചെന്നിത്തല പക്ഷങ്ങൾ ആരോപിക്കുന്നു. നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും എംഎൽഎമാരെ നേരിൽ കണ്ടപ്പോൾ കെ.സി പക്ഷത്തിന്റെ കണക്കുകൾ പിഴച്ചുവെന്നാണ് ഇവരുടെ വാദം. തങ്ങൾക്ക് 30 മുതൽ 35 വരെ എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് വി.ഡി പക്ഷവും 23 പേരുടെ പിന്തുണയുണ്ടെന്ന് ചെന്നിത്തല പക്ഷവും അവകാശപ്പെടുന്നു. ഹൈക്കമാൻഡ് നിരീക്ഷകർ എംഎൽഎമാരുടെ കൃത്യമായ നിലപാട് റിപ്പോർട്ടായി സമർപ്പിക്കുന്നതോടെ മാത്രമേ യഥാർത്ഥ ചിത്രം വ്യക്തമാകൂ.



