മുഖ്യമന്ത്രി സ്ഥാനത്തേക്ക് അനുഭവസമ്പത്തുള്ള മുതിർന്ന നേതാക്കൾ വരുന്നതാണ് ഉചിതമെന്നും ആ നിലയ്ക്ക് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അഭിപ്രായപ്പെട്ടു. എന്നാൽ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കോൺഗ്രസാണെന്നും ‘താക്കോൽ സ്ഥാനം’ പോലുള്ള പ്രസ്താവനകൾ ഇനി എൻഎസ്എസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപ് അത്തരം പരാമർശങ്ങൾ നടത്തിയത് ചില പ്രത്യേക സാഹചര്യങ്ങളിലായിരുന്നു. യുഡിഎഫിന്റേത് ജനാധിപത്യത്തിന്റെ വിജയമാണെന്നും ജനങ്ങൾ മാറ്റം ആഗ്രഹിച്ചതുകൊണ്ടാണ് ഇത്രയും വലിയ ഭൂരിപക്ഷം ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിജയം കോൺഗ്രസുകാരുടെ വോട്ട് കൊണ്ട് മാത്രം ഉണ്ടായതല്ലെന്നും ജനങ്ങളുടെ പൊതുവായ പിന്തുണ ഇതിനുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വി.ഡി. സതീശൻ മാപ്പ് പറയേണ്ട കാലമൊക്കെ കഴിഞ്ഞുവെന്നും സതീശൻ മുഖ്യമന്ത്രിയാകണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽ മുഖ്യമന്ത്രി ചർച്ചകൾ നീണ്ടുപോകാതിരിക്കുന്നതാണ് കോൺഗ്രസിന് നല്ലതെന്നും കഴിവുള്ളവർ ആ സ്ഥാനത്തേക്ക് വരട്ടെ എന്നുമാണ് എൻഎസ്എസ് നിലപാട്. ഇപ്പോഴും സമദൂര നിലപാടിൽ തന്നെയാണ് സംഘടന ഉറച്ചുനിൽക്കുന്നതെന്നും പത്തനാപുരത്ത് പ്രത്യേക നിർദ്ദേശങ്ങളൊന്നും നൽകിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസുമായുള്ള പ്രശ്നങ്ങൾ ഗണേഷ് കുമാറിന് തിരിച്ചടിയായെന്നും സുകുമാരൻ നായർ നിരീക്ഷിച്ചു. ബിജെപിയുടെ വോട്ട് വിഹിതം വർദ്ധിച്ചത് അവരുടെ നേട്ടമായി കാണുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണമാറ്റം അനിവാര്യമായിരുന്നുവെന്ന് താൻ കഴിഞ്ഞ തവണ പറഞ്ഞപ്പോൾ പരിഹസിച്ചവർക്കുള്ള മറുപടിയാണ് ഇപ്പോഴത്തെ ഫലമെന്നും, അർഹമായ കാര്യങ്ങൾ മാത്രമാണ് എക്കാലവും സർക്കാരുകളോട് എൻഎസ്എസ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും അത് ലഭിക്കുമെന്ന് കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി.



