പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടയിലും ഇന്ത്യയിലേക്കുള്ള പാചകവാതക വിതരണം തടസ്സമില്ലാതെ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഊർജ്ജിത ശ്രമങ്ങൾ തുടരുന്നു. ഇതിന്റെ ഭാഗമായി 44,000 മെട്രിക് ടൺ എൽപിജിയുമായി ‘ഗ്രീൻ സാൻവി’ എന്ന എണ്ണ ടാങ്കർ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി പിന്നിട്ടു. ഇതോടെ സംഘർഷാവസ്ഥയ്ക്കിടെ ഇന്ത്യയുടെ ഏഴ് ടാങ്കറുകളാണ് ഈ തന്ത്രപ്രധാന മേഖലയിലൂടെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്നത്. ഗൾഫ് ഓഫ് ഒമാനിൽ എത്തുന്ന കപ്പലുകൾക്ക് ഇന്ത്യൻ നാവികസേനയുടെ പ്രത്യേക സുരക്ഷാ അകമ്പടി ഉറപ്പാക്കിയിട്ടുണ്ട്. ഊർജ്ജ സുരക്ഷാ മുൻനിർത്തി ‘ഗ്രീൻ ആശ’, ‘ജഗ് വിക്രം’ എന്നീ രണ്ട് ടാങ്കറുകൾ കൂടി ഉടൻ തന്നെ ഹോർമുസ് കടക്കുമെന്ന് ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു.
നിലവിലെ പശ്ചിമേഷ്യൻ സാഹചര്യം വിദേശകാര്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന സജീവമായ ചർച്ചകളുടെ ഫലമായി കൂടുതൽ ഇന്ത്യൻ ടാങ്കറുകൾക്ക് വരും ദിവസങ്ങളിൽ ഈ മേഖലയിലൂടെ സുരക്ഷിതമായി കടന്നുപോകാൻ കഴിയുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. രാജ്യത്തെ ഇന്ധന ലഭ്യതയിൽ കുറവുണ്ടാകാതിരിക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിതരണ ശൃംഖലയിലെ ഈ പുരോഗതി വരും ദിവസങ്ങളിൽ ആഭ്യന്തര വിപണിയിലെ എൽപിജി ക്ഷാമത്തിന് പരിഹാരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



