പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെ രാഷ്ട്രീയ പോരാട്ടം അതിന്റെ ഉച്ചസ്ഥായിയിലെത്തി. കൊൽക്കത്ത ഉൾപ്പെടെയുള്ള 142 മണ്ഡലങ്ങൾ ബുധനാഴ്ച പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോൾ, ആദ്യഘട്ടത്തിൽ രേഖപ്പെടുത്തിയ 93 ശതമാനത്തിലധികം വരുന്ന റെക്കോർഡ് പോളിംഗ് രാഷ്ട്രീയ കേന്ദ്രങ്ങളെ ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്. അത്യന്തം വാശിയേറിയ വോട്ടെടുപ്പ് ഭരണവിരുദ്ധ വികാരമാണോ അതോ തൃണമൂൽ കോൺഗ്രസിന് അനുകൂലമായ തരംഗമാണോ എന്ന് പ്രവചിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, രണ്ടാം ഘട്ടത്തിലും വൻതോതിൽ വോട്ടർമാരെ എത്തിക്കാനാണ് മുന്നണികളുടെ ശ്രമം. തങ്ങളുടെ ശക്തികേന്ദ്രമായ കൊൽക്കത്ത മേഖലയിൽ സ്വാധീനം നഷ്ടപ്പെടാതിരിക്കാൻ തൃണമൂൽ കോൺഗ്രസ് തീവ്രശ്രമത്തിലാണ്.
പ്രചാരണത്തിനിടെ മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുന്ന ഭവാനിപുരിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. മമതയുടെ റാലിക്ക് തൊട്ടടുത്തായി നടന്ന ബിജെപി റാലിയിലെ ഉച്ചത്തിലുള്ള അനൗൺസ്‌മെന്റിൽ പ്രതിഷേധിച്ച് അവർ പ്രസംഗം പാതിവഴിയിൽ നിർത്തി ക്ഷോഭത്തോടെ ഇറങ്ങിപ്പോയി. ഇതിനെത്തുടർന്ന് ഇരുപാർട്ടികളുടെയും പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ഇതിനിടെ, വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയ്ക്കെതിരെ തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നേരിട്ട് രംഗത്തിറങ്ങിയതോടെ ബിജെപിയുടെ പ്രചാരണവും അന്തിമഘട്ടത്തിൽ വൻ ആവേശത്തിലാണ്.



