ആം ആദ്മി പാർട്ടി നേരിടുന്ന കടുത്ത രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ നേരിട്ട് രംഗത്തിറങ്ങുന്നു. പാർട്ടി പിളർപ്പിന്റെ വക്കിലെത്തിയെന്ന റിപ്പോർട്ടുകൾക്കിടെ, ഡൽഹിയിലെയും പഞ്ചാബിലെയും എംഎൽഎമാരുമായി അദ്ദേഹം ഡൽഹിയിൽ നിർണ്ണായക കൂടിക്കാഴ്ച നടത്തും. കൂടുതൽ നേതാക്കൾ പാർട്ടി വിടുമെന്ന സൂചനകൾ നിലനിൽക്കെ, എംഎൽഎമാരെ ചേർത്തുനിർത്താനാണ് നേതൃത്വത്തിന്റെ നീക്കം. അതേസമയം, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ രാഷ്ട്രപതിയെ കാണാൻ അനുമതി തേടിയെങ്കിലും ഇതുവരെ അനുകൂലമായ മറുപടി ലഭിച്ചിട്ടില്ലെന്നതും പാർട്ടിയെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.
പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള ഏഴ് രാജ്യസഭാ എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സഞ്ജയ് സിംഗ് എംപി രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ സി.പി. രാധാകൃഷ്ണന് കത്ത് നൽകി. ഹർഭജൻ സിംഗ് അടക്കമുള്ള എംപിമാർക്കെതിരെ ആം ആദ്മി പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം ശക്തമാവുകയാണ്. ഈ സാഹചര്യത്തിൽ ഹർഭജൻ സിംഗിന്റെ സുരക്ഷ കേന്ദ്രസർക്കാർ സെഡ് പ്ലസ് (Z+) ആയി വർധിപ്പിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ മുതിർന്ന നേതാക്കൾ എഎപി വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായതോടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ആം ആദ്മി പാർട്ടിയുടെ ഭാവി സംബന്ധിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്.



