തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി രാഷ്ട്രീയ നീക്കങ്ങൾ സജീവമാക്കി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്. ചെന്നൈ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് സ്ഥാനാർത്ഥികളുടെ നിർണ്ണായക യോഗം വിളിച്ചുചേർത്ത വിജയ്, വോട്ടെണ്ണൽ ദിവസം പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് കൃത്യമായ നിർദ്ദേശങ്ങൾ നൽകി. വോട്ടെണ്ണലിന് ശേഷം സ്ഥാനാർത്ഥികൾ മറ്റെങ്ങും പോകാതെ പനയൂരിലെ ഓഫീസിൽ എത്തണമെന്നും തിരഞ്ഞെടുപ്പിൽ മത്സരിച്ചവർ മാത്രം യോഗത്തിൽ പങ്കെടുത്താൽ മതിയെന്നും അദ്ദേഹം കർശനമായി അറിയിച്ചു. എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് പാർട്ടി വലിയ പ്രാധാന്യം നൽകുന്നില്ലെന്നും മെയ് നാലിന് 150-ലധികം സീറ്റുകൾ നേടി വിജയ് സർക്കാർ രൂപീകരിക്കുമെന്നും ടിവികെ നേതാവ് ആനന്ദ് മോഹൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പത്തിൽ ഏഴ് പേരും വിജയ്‌യുടെ വിസിൽ ചിഹ്നത്തിലാണ് വോട്ട് ചെയ്തതെന്നാണ് പാർട്ടി അവകാശപ്പെടുന്നത്.
അതേസമയം, എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സഖ്യസാധ്യതകളും തെളിയുകയാണ്. ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനപ്രകാരം ടിവികെ 98 മുതൽ 120 വരെ സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ സാധ്യതയുണ്ട്. ഡിഎംകെ സഖ്യം 92 മുതൽ 110 വരെ സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും എൻഡിഎയ്ക്ക് 22 മുതൽ 32 വരെ സീറ്റുകൾ ലഭിക്കുമെന്നുമാണ് പ്രവചനം. ടിവികെ ഏകദേശം 35 ശതമാനം വോട്ട് വിഹിതം നേടുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ, എഐഎഡിഎംകെ വിജയ്‌യുമായി ചർച്ചകൾക്ക് സാധ്യത തേടുന്നുണ്ടെന്നാണ് സൂചനകൾ. വോട്ടെണ്ണലിന് ശേഷം ടിവികെ നേടുന്ന സീറ്റുകളുടെ എണ്ണം തമിഴ്‌നാട് രാഷ്ട്രീയത്തിലെ അധികാര സമവാക്യങ്ങളെ എങ്ങനെ മാറ്റിമറിക്കുമെന്ന് രാജ്യം ഉറ്റുനോക്കുകയാണ്.



