കേരളത്തിൽ എൽഡിഎഫ് ഭരണം നിലനിർത്തുമെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പ്രത്യാശ പ്രകടിപ്പിച്ചു. വലിയ ഭൂരിപക്ഷം അവകാശപ്പെടുന്നില്ലെങ്കിലും ഭരിക്കാനാവശ്യമായ സീറ്റുകൾ ഇടതുമുന്നണിക്ക് ലഭിക്കുമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. പ്രതിപക്ഷമായ യുഡിഎഫിൽ ഇപ്പോൾ നടക്കുന്ന മുഖ്യമന്ത്രി ചർച്ചകൾ വെറുമൊരു പ്രഹസനമാണെന്നും, സമാനമായ ചർച്ചകൾ 2021-ലും നടന്നതാണെന്നും അദ്ദേഹം പരിഹസിച്ചു. നൂറ് സീറ്റുകൾ എന്ന ലക്ഷ്യം ഇത്തവണ യാഥാർത്ഥ്യമാകുമെന്ന് കരുതുന്നില്ലെങ്കിലും അടിയുറച്ച ഭൂരിപക്ഷത്തോടെ എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. സീറ്റ് നില സംബന്ധിച്ച് പുറത്തുവരുന്ന പല വിവരങ്ങളും ഊഹാപോഹങ്ങൾ മാത്രമാണെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പശ്ചിമ ബംഗാളിൽ ഭരണം പിടിക്കുമെന്ന അവകാശവാദങ്ങളില്ലെങ്കിലും നിയമസഭയിൽ കരുത്തുറ്റ സാന്നിധ്യമാകാൻ ഇടത് പാർട്ടികൾക്ക് കഴിയുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ബംഗാളിലെ ജനങ്ങളോട് പഴയ തെറ്റുകൾക്ക് മാപ്പ് ചോദിച്ച അദ്ദേഹം, കാർഷിക പുരോഗതി വ്യവസായ മേഖലയിൽ എത്തിക്കാൻ കഴിയാത്തതും ഭൂമി ഏറ്റെടുക്കലിലെ പാളിച്ചകളും പാർട്ടിക്ക് തിരിച്ചടിയായെന്ന് തുറന്നു സമ്മതിച്ചു. എന്നാൽ ശക്തമായ പുതിയ നേതൃത്വം ബംഗാളിൽ വളർന്നു വരുന്നുണ്ടെന്നും ജനങ്ങൾ മാപ്പ് നൽകുന്നതോടെ വൻ തിരിച്ചുവരവ് സാധ്യമാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു. ബിജെപിക്ക് ബദലായി തൃണമൂൽ കോൺഗ്രസിനെ കാണാൻ കഴിയില്ലെന്നും ബംഗാളിൽ ബിജെപിയുടെ വളർച്ചയ്ക്ക് മമത ബാനർജിയാണ് കളമൊരുക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.



