തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം ഉച്ചസ്ഥായിയിലെത്തിനിൽക്കെ, വോട്ടർമാരെ ആകർഷിക്കുന്നതിനായി ‘താമരൈ വാക്കുരുതി’ എന്ന പേരിൽ ബിജെപി പ്രകടനപത്രിക പുറത്തിറക്കി. കേന്ദ്രമന്ത്രി ജെ.പി. നദ്ദ പ്രകാശനം ചെയ്ത പത്രികയിൽ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ നൽകുമെന്നതാണ് പ്രധാന വാഗ്ദാനം. ഇതിനുപുറമെ, പ്രതിവർഷം മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ, സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങൾക്ക് 50 ലക്ഷം രൂപ വരെ പലിശരഹിത വായ്പ, കർഷകർക്ക് പ്രതിവർഷം 9000 രൂപ ധനസഹായം എന്നിവയും ബിജെപി ഉറപ്പുനൽകുന്നു. കുറ്റകൃത്യങ്ങളില്ലാത്ത സംസ്ഥാനമാക്കി തമിഴ്നാടിനെ മാറ്റുമെന്ന വാഗ്ദാനത്തിനൊപ്പം, ട്രോളിംഗ് നിരോധന സമയത്ത് മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന സഹായം 8000 രൂപയാക്കി ഉയർത്തുമെന്നും പത്രികയിലുണ്ട്.
മുന്നണികളെല്ലാം പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ചെന്നൈ സെയ്താപേട്ട മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാർത്ഥിയും ആരോഗ്യമന്ത്രിയുമായ മാ സുബ്രഹ്മണ്യം വീടുകൾ കയറിയുള്ള വോട്ടഭ്യർത്ഥനയിൽ സജീവമാണ്. ഡിഎംകെ മുന്നണി വലിയ കരുത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും തിരഞ്ഞെടുപ്പിലെ ‘വിജയ് ഫാക്ടർ’ എന്താണെന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാഗർകോവിലിൽ പര്യടനം നടത്താനിരിക്കെ, ടിവികെ അധ്യക്ഷൻ വിജയ്യുടെ റോഡ് ഷോ തിരുപ്പൂരിൽ ആരംഭിക്കുകയാണ്. വമ്പൻ വാഗ്ദാനങ്ങളും പ്രമുഖ നേതാക്കളുടെ സാന്നിധ്യവും കൊണ്ട് തമിഴകത്തെ തിരഞ്ഞെടുപ്പ് ചിത്രം അതീവ സങ്കീർണ്ണമായി തുടരുകയാണ്.



