ഫിഫ ലോകകപ്പ് ആവേശത്തിലേക്ക് ഫുട്ബോൾ ലോകം ഉണരാനിരിക്കെ, മൈതാനത്തെ അച്ചടക്കമില്ലായ്മയ്ക്കും വംശീയ അധിക്ഷേപങ്ങൾക്കുമെതിരെ വിപ്ലവകരമായ നിയമപരിഷ്കാരങ്ങളുമായി ഫിഫ രംഗത്തെത്തി. പുതിയ നിയമങ്ങളിൽ ഏറ്റവും ശ്രദ്ധേയം തർക്കങ്ങൾക്കിടെ വായ മൂടിപ്പിടിച്ച് സംസാരിക്കുന്ന കളിക്കാർക്കെതിരെയുള്ള കർശന നടപടിയാണ്. ലിപ് റീഡിംഗിലൂടെയോ വാർ (VAR) പരിശോധനയിലൂടെയോ കണ്ടെത്താനാകാത്ത വിധം വംശീയ അധിക്ഷേപങ്ങളും തെറിവിളികളും നടത്തുന്നത് തടയാൻ ഇത്തരത്തിൽ വായ മറച്ചുപിടിക്കുന്നവർക്ക് ഇനി മുതൽ റഫറിമാർക്ക് നേരിട്ട് ചുവപ്പ് കാർഡ് നൽകാം. റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന് നേരെയുണ്ടായ വംശീയ അധിക്ഷേപങ്ങൾ തെളിയിക്കുന്നതിലുണ്ടായ പ്രായോഗിക ബുദ്ധിമുട്ടുകൾ മുൻനിർത്തിയാണ് കായിക ലോകത്തെ ഈ ‘അദൃശ്യ മറ’ നീക്കാൻ ഫിഫ തീരുമാനിച്ചത്. കൂടാതെ, റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് മൈതാനം വിടുന്നവർക്കും ഇനി മുതൽ ചുവപ്പ് കാർഡ് നേരിടേണ്ടി വരും.
ലോകകപ്പിലെ ടീമുകളുടെ എണ്ണം 48 ആയി വർധിപ്പിച്ച സാഹചര്യത്തിൽ, സൂപ്പർ താരങ്ങൾക്ക് സെമി ഫൈനലിലും ഫൈനലിലും അവസരം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ മഞ്ഞക്കാർഡ് നിയമത്തിൽ ഫിഫ വലിയ ഇളവുകൾ പ്രഖ്യാപിച്ചു. പുതിയ പരിഷ്കാരം അനുസരിച്ച് ഗ്രൂപ്പ് ഘട്ടത്തിന് ശേഷവും ക്വാർട്ടർ ഫൈനലിന് ശേഷവും നിലവിലുള്ള മഞ്ഞക്കാർഡുകൾ റദ്ദാക്കപ്പെടും. ഇതോടെ സെമി ഫൈനലിൽ ഒരു മഞ്ഞക്കാർഡ് ലഭിച്ചാലും താരങ്ങൾക്ക് ഫൈനലിൽ കളിക്കാനാകും; ചുവപ്പ് കാർഡ് ലഭിച്ചാൽ മാത്രമേ ഫൈനൽ നഷ്ടമാകൂ. മത്സരത്തിന്റെ വേഗത കൂട്ടാനായി സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടുന്ന താരം 10 സെക്കൻഡിനുള്ളിൽ ഗ്രൗണ്ട് വിട്ടില്ലെങ്കിൽ, ആ ടീമിന് ഒരു മിനിറ്റ് സമയം 10 പേരുമായി കളിക്കേണ്ടി വരുന്ന ശിക്ഷാ നടപടിയും ഏർപ്പെടുത്തിയിട്ടുണ്ട്. ത്രോ-ഇന്നുകൾക്കും ഗോൾ കിക്കുകൾക്കും വിഷ്വൽ കൗണ്ട് ഡൗൺ ഏർപ്പെടുത്തുന്നതോടെ കാനഡ, മെക്സിക്കോ, അമേരിക്ക എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന ലോകകപ്പ് കൂടുതൽ സുതാര്യവും ആവേശകരവുമാകുമെന്നാണ് ഫിഫയുടെ പ്രതീക്ഷ.



