കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനവ്യാപക ഹർത്താലിന് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്തു. 52 ദളിത് സംഘടനകൾ സംയുക്തമായാണ് രാവിലെ 6 മുതൽ വൈകുന്നേരം 6 മണി വരെ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം തിരുവനന്തപുരം രക്തസാക്ഷി മണ്ഡപം മുതൽ ഗാന്ധി പാർക്ക് വരെ പ്രതിഷേധ സംഗമവും നടക്കും. സംഭവത്തിൽ പ്രതിപ്പട്ടികയിലുള്ള അധ്യാപകരായ ഡോക്ടർ റാമും സംഗീത നമ്പ്യാരും ഇപ്പോഴും ഒളിവിലാണ്. കഴിഞ്ഞദിവസം ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി സംഗീത നമ്പ്യാർക്ക് ജാമ്യം അനുവദിച്ചെങ്കിലും ഡോക്ടർ റാമിന്റെ അപേക്ഷ തള്ളി. ഇതിനെത്തുടർന്ന് ഹൈക്കോടതിയെ സമീപിക്കാനാണ് റാമിന്റെ നീക്കം.
അതേസമയം, നിതിൻ രാജിനെതിരെ ജാതി അധിക്ഷേപം നടന്നതായി പ്രാഥമികമായ തെളിവുകളില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. ഡോ. റാമിന്റെ മോശം പെരുമാറ്റം ജാതിയെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും, ലോൺ ആപ്പുകാരുടെ ഭീഷണിക്ക് പുറമെ പ്രിൻസിപ്പാളിന്റെ മുറിയിലെ ചോദ്യം ചെയ്യലും അതുണ്ടാക്കിയ ഭയവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ നിതിൻ രാജിനെ പ്രിൻസിപ്പാളിന്റെ മുറിയിൽ വെച്ച് കൂട്ടവിചാരണ ചെയ്യുമ്പോൾ റാമിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നുവെന്നും, അതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും വ്യക്തമാക്കിയാണ് കോടതി ഇയാൾക്ക് മുൻകൂർ ജാമ്യം നിഷേധിച്ചത്.



