India Mirror News

മന്ത്രി വീണാ ജോർജ് അവശയായിരുന്നു; ആയുധം ഉപയോഗിച്ചെന്ന് പറഞ്ഞിട്ടില്ല: വിവാദങ്ങളിൽ മറുപടിയുമായി എ.എൻ. ഷംസീർ

മന്ത്രി വീണാ ജോർജ് അവശയായിരുന്നു; ആയുധം ഉപയോഗിച്ചെന്ന് പറഞ്ഞിട്ടില്ല: വിവാദങ്ങളിൽ മറുപടിയുമായി എ.എൻ. ഷംസീർ

ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെയുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദങ്ങളിൽ വിശദീകരണവുമായി സ്പീക്കർ എ.എൻ. ഷംസീർ രംഗത്തെത്തി. മന്ത്രിക്ക് പരിക്കേറ്റിരുന്നുവെന്നും താൻ കാണുമ്പോൾ അവർ അതീവ അവശയായിരുന്നുവെന്നും വ്യക്തമാക്കിയ സ്പീക്കർ, എന്നാൽ ആയുധം കൊണ്ടാണ് പരിക്കേറ്റതെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും തിരുത്തി. ഒരു സഭാംഗം അവശയായി പ്ലാറ്റ്‌ഫോമിൽ ഇരിക്കുമ്പോൾ വന്ദേ ഭാരത് ട്രെയിനിൽ കയറിപ്പോകാൻ തനിക്ക് കഴിയുമായിരുന്നില്ലെന്നും, അവരെ ആശുപത്രിയിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യുക എന്നത് തന്റെ ഉത്തരവാദിത്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വനിതാ മന്ത്രിക്ക് നേരെയുള്ള സമരത്തിൽ എന്തുകൊണ്ട് കെഎസ്‌യുവിന്റെ പെൺകുട്ടികളെ കണ്ടില്ലെന്ന് ചോദിച്ച അദ്ദേഹം, ജനാധിപത്യത്തിൽ സമരങ്ങൾ നടക്കുമ്പോൾ ജയിലിൽ കിടക്കേണ്ടി വരുമെന്നത് സ്വാഭാവികമാണെന്നും അത് വലിയ അപരാധമായി കാണേണ്ടതില്ലെന്നും കോൺഗ്രസിനെ പരിഹസിച്ചു.

സ്പീക്കർ എന്ന നിലയിലുള്ള തന്റെ അവസാന പരിപാടിയിലാണ് ഷംസീർ ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. മൂന്നര വർഷത്തിലേറെ നീണ്ട തന്റെ ഔദ്യോഗിക കാലയളവിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ നൽകിയ സഹകരണത്തിന് അദ്ദേഹം നന്ദി പറഞ്ഞു. നിയമസഭയെ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതും ലൈബ്രറി സൗകര്യങ്ങൾ ലഭ്യമാക്കിയതും പുസ്തകോത്സവം സംഘടിപ്പിച്ചതും അഭിമാനകരമായ നേട്ടങ്ങളാണെന്ന് അദ്ദേഹം അനുസ്മരിച്ചു. ഭാവിയിൽ സഭയിലെത്തുന്ന ജനപ്രതിനിധികൾ സഭാ നടപടികളെ കൂടുതൽ ഗൗരവമായി കാണണമെന്നും ചർച്ചകളിൽ സജീവമായി പങ്കെടുക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. പാർട്ടി ഏൽപ്പിച്ച ദൗത്യം മികച്ച രീതിയിൽ നിർവഹിച്ചെന്ന ആത്മവിശ്വാസമുണ്ടെന്നും സജീവ രാഷ്ട്രീയത്തിൽ തുടർന്നും സജീവമായിരിക്കുമെന്നും പറഞ്ഞ അദ്ദേഹം കേരളത്തിൽ ഇടതുപക്ഷത്തിന് തുടർഭരണം ഉണ്ടാകുമെന്ന് ഉറപ്പിച്ചു പറയുകയും ചെയ്തു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *