കണ്ണൂർ പേരാവൂരിലെ കൊളക്കാട് അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അയൽവാസി രംഗത്തെത്തി. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗവും ബ്യൂട്ടിപാർലർ ഉടമയുമായ ഗീതമ്മയെ കൊലപ്പെടുത്തിയ ശേഷം, അച്ഛനെയും കൊല്ലണമെന്ന ഭീഷണി പ്രതിയായ ക്രിസ്റ്റി മുഴക്കിയതായി അയൽവാസി നിപുൻ വെളിപ്പെടുത്തി. തന്നെ ഈ അവസ്ഥയിലാക്കിയത് വീട്ടുകാരാണെന്ന് വിശ്വസിച്ചിരുന്ന പ്രതി, കൊലപാതകത്തിന് പിന്നാലെ തന്നെ പോലീസ് സ്റ്റേഷനിൽ കൊണ്ടുവിടാമോ എന്ന് നിപുനോട് ചോദിക്കുകയായിരുന്നു. തുടർന്നാണ് ക്രിസ്റ്റിയെ സ്റ്റേഷനിലെത്തിച്ചതും ഇയാൾ കീഴടങ്ങിയതും. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം അരങ്ങേറിയത്.
ബെംഗളൂരുവിലെ ബിസിഎ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു നാട്ടിലെത്തിയ ക്രിസ്റ്റി ലഹരിക്ക് അടിമയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചനകൾ. ഗീതമ്മയും മകനും തമ്മിലുണ്ടായ രൂക്ഷമായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗീതമ്മയുടെ ഭർത്താവ് തങ്കച്ചൻ ഈ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. കേളകത്ത് ‘മൊണാലിസ’ എന്ന പേരിൽ ബ്യൂട്ടിപാർലർ നടത്തിവരികയായിരുന്നു ഗീതമ്മ. ലഹരിയുടെ ഉപയോഗം യുവാക്കൾക്കിടയിൽ ഇത്തരം ക്രിമിനൽ മനോഭാവങ്ങൾ വളർത്തുന്നതിനെക്കുറിച്ച് ഗൗരവമായ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.



