തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ ദാരുണമായ അപകടത്തിൽ ഇരകളായവർക്ക് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ദുരന്തബാധിതർക്ക് സഹായം നൽകാൻ തീരുമാനമായത്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ വീതം സർക്കാർ നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (CMDRF) നിന്ന് 10 ലക്ഷം രൂപയും ദുരന്ത പ്രതികരണ നിധിയിൽ (SDRF) നിന്ന് 4 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് രണ്ട് ലക്ഷം രൂപ നൽകുന്നതിനൊപ്പം അവരുടെ ചികിത്സാ ചെലവ് പൂർണ്ണമായും സർക്കാർ വഹിക്കുമെന്നും ഉറപ്പുനൽകി. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സമഗ്രമായ ജുഡീഷ്യൽ അന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
അപകടത്തിൽ മരിച്ചവരിൽ ഏഴ് പേരെ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ സ്വദേശി സുദർശനൻ, എടപ്പാൾ സ്വദേശി മണികണ്ഠൻ, പാലക്കാട് കുമരനെല്ലൂർ സ്വദേശി വാസുദേവൻ, കുണ്ടന്നൂർ സ്വദേശി സുവിൻ, കോട്ടപ്പുറം സ്വദേശി മണികണ്ഠൻ, ബിജീഷ്, കൊളത്തൂർ സ്വദേശി സുബ്രഹ്മണ്യൻ എന്നിവരുടെ മൃതദേഹങ്ങളാണ് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. തിരിച്ചറിയാത്ത മുപ്പതോളം ശരീരാവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണ്. ഇതിനായി രാജീവ് ഗാന്ധി ബയോടെക്നോളജിയിലെ ഏഴംഗ വിദഗ്ധ സംഘം തൃശൂർ മെഡിക്കൽ കോളേജിലെത്തി നടപടികൾ ആരംഭിച്ചു.
നിലവിൽ പതിമൂന്ന് പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. ഇതിൽ പതിനൊന്ന് പേർ തൃശൂർ മെഡിക്കൽ കോളേജിലും രണ്ട് പേർ എലൈറ്റ് ആശുപത്രിയിലുമാണ്. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നതിനാൽ അവർ വെന്റിലേറ്ററിലാണ്. ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് മേഖലയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.



