സംസ്ഥാനത്ത് നിർണ്ണായകമായ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ കൊല്ലത്ത് റെയിൽവേ സിഗ്നൽ സംവിധാനം തകരാറിലായത് യാത്രക്കാരെയും വോട്ടർമാരെയും ഒരുപോലെ വലച്ചു. കൊല്ലം – പരവൂർ റൂട്ടിൽ ട്രെയിനുകൾ കടന്നുപോകാൻ സിഗ്നൽ നൽകുന്ന ബ്ലോക്ക് ഇൻസ്ട്രുമെന്റിന് തകരാർ സംഭവിച്ചതിനെത്തുടർന്ന് രണ്ട് മണിക്കൂറിലധികമാണ് ട്രെയിനുകൾ വിവിധയിടങ്ങളിൽ പിടിച്ചിട്ടത്. ഉച്ചയ്ക്ക് 11.42-ന് കൊല്ലത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ ഏകദേശം മൂന്ന് മണിക്കൂർ വൈകി മൂന്ന് മണിയോടെയാണ് യാത്ര തുടങ്ങിയത്. നിലവിൽ സിഗ്നൽ തകരാർ പൂർണ്ണമായി പരിഹരിക്കാത്തതിനാൽ മെമോ എഴുതി നൽകിയാണ് ട്രെയിനുകൾക്ക് കടന്നുപോകാനുള്ള അനുമതി റെയിൽവേ നൽകുന്നത്. ഈ സാങ്കേതിക തകരാർ നീളുകയാണെങ്കിൽ വരും മണിക്കൂറുകളിലെ ട്രെയിൻ ഗതാഗതത്തെയും അത് ബാധിച്ചേക്കാം.
അനന്തപുരി എക്സ്പ്രസ് (20636), നാഗർകോവിൽ പാസഞ്ചർ (56101), തിരുവനന്തപുരം പാസഞ്ചർ (56307) എന്നീ ട്രെയിനുകളുടെ സമയക്രമത്തെ ഈ തടസ്സം സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. കൊടുംചൂടിൽ യാതൊരുവിധ മുൻകൂർ മുന്നറിയിപ്പുമില്ലാതെ ട്രെയിനുകൾ വൈകിയത് വോട്ട് ചെയ്യാൻ നാട്ടിലേക്ക് പോകുന്നവർ ഉൾപ്പെടെയുള്ള യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. ദീർഘനേരം പിടിച്ചിട്ടിരുന്ന ബാംഗ്ലൂർ – തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ ഇപ്പോൾ യാത്ര തുടർന്നിട്ടുണ്ട്. നിലവിൽ റെഗുലർ ട്രെയിനുകൾക്ക് മുൻഗണന നൽകി കടത്തിവിടുന്നതിനാൽ സ്പെഷ്യൽ ട്രെയിനുകൾക്കാണ് കൂടുതൽ കാലതാമസം നേരിടുന്നത്. റെയിൽവേ അധികൃതർ തകരാർ പരിശോധിച്ചു വരികയാണെങ്കിലും സിഗ്നൽ എന്നത്തേക്ക് സാധാരണ നിലയിലാകുമെന്ന കാര്യത്തിൽ യാത്രക്കാർക്ക് കൃത്യമായ വിവരം ലഭിച്ചിട്ടില്ല.



