പശ്ചിമേഷ്യൻ മേഖലയിലെ സങ്കീർണ്ണമായ സാഹചര്യങ്ങൾ പരിഗണിച്ച് കുവൈത്തിൽ കർശനമായ സുരക്ഷാ മുൻകരുതലുകൾ പ്രഖ്യാപിച്ചു. രാജ്യത്തെ പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാവരും വീടുകളിൽ തന്നെ തുടരണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഏപ്രിൽ 7 ചൊവ്വാഴ്ച അർദ്ധരാത്രി 12 മണി മുതൽ ഏപ്രിൽ 8 ബുധനാഴ്ച രാവിലെ 6 മണി വരെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സമയപരിധിക്കുള്ളിൽ അത്യന്താപേക്ഷിതമായ സാഹചര്യങ്ങളിൽ അല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
സുരക്ഷാ ഏജൻസികൾക്ക് തങ്ങളുടെ ചുമതലകൾ കൂടുതൽ കാര്യക്ഷമമായി നിർവ്വഹിക്കുന്നതിനും സമൂഹത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ സുശക്തമാക്കുന്നതിനുമുള്ള നടപടിയായാണ് ഈ നീക്കം. മേഖലയിലെ അപ്രതീക്ഷിത മാറ്റങ്ങൾക്കിടയിൽ പൊതുജനങ്ങളുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്ന് വ്യക്തമാക്കിയ മന്ത്രാലയം, നിലവിലെ സാഹചര്യത്തിൽ അധികൃതരുടെ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും സുരക്ഷാ വകുപ്പുകളുമായി സഹകരിക്കണമെന്നും പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ അതീവ ജാഗ്രതയിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.



