പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക മുന്നോട്ടുവെച്ച താത്കാലിക വെടിനിർത്തൽ നിർദ്ദേശം തള്ളി ഇറാൻ നിലപാട് കടുപ്പിച്ചു. പാകിസ്താൻ വഴി കൈമാറിയ ഔദ്യോഗിക മറുപടിയിൽ, വെറും താത്കാലിക വിരാമമല്ല മറിച്ച് സമ്പൂർണ്ണ യുദ്ധനിർത്തലാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഇറാൻ വ്യക്തമാക്കി. യുദ്ധത്തിൽ തകർന്ന അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമ്മാണവും ഉചിതമായ നഷ്ടപരിഹാരവും വേണമെന്ന ഉറച്ച ആവശ്യവും ഇറാൻ മുന്നോട്ടുവെച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിന് മേലുള്ള തങ്ങളുടെ പരമാധികാരം അംഗീകരിക്കുക, മേഖലയിലാകെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുക, സാമ്പത്തിക ഉപരോധങ്ങൾ നീക്കം ചെയ്യുക, സുരക്ഷിത യാത്രയ്ക്കായി പ്രത്യേക പ്രോട്ടോക്കോൾ കൊണ്ടുവരിക തുടങ്ങിയ പത്തിന നിർദ്ദേശങ്ങളാണ് ഇറാൻ പാകിസ്താൻ മുഖേന കൈമാറിയത്.
അതേസമയം, ഇറാന് നൽകിയ സമയപരിധി ചൊവ്വാഴ്ച അവസാനിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാൻ ആണവായുധം കൈക്കലാക്കുന്നത് തടയുക എന്ന ഏക ലക്ഷ്യത്തിലാണ് തങ്ങൾ യുദ്ധം തുടങ്ങിയതെന്നും കീഴടങ്ങാൻ തയ്യാറായില്ലെങ്കിൽ ഇറാന്റെ പാലങ്ങളും വൈദ്യുതി നിലയങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്നും ട്രംപ് ആവർത്തിച്ചു. സിവിലിയൻ ലക്ഷ്യങ്ങൾക്ക് നേരെയുള്ള ആക്രമണം യുദ്ധക്കുറ്റമാണെന്നിരിക്കെയാണ് ട്രംപിന്റെ ഈ വിവാദ പരാമർശം. യുദ്ധത്തെ എതിർക്കുന്ന അമേരിക്കക്കാരെ വിഡ്ഢികളെന്ന് വിശേഷിപ്പിച്ച ട്രംപ്, ഇറാൻ അനുകൂലമായ നിലപാട് സ്വീകരിച്ചാൽ മാത്രമേ സമാധാനം പുനഃസ്ഥാപിക്കൂ എന്ന കർശന നിലപാടിലാണ്. വരും ദിവസങ്ങളിൽ അമേരിക്കയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് ലോകരാജ്യങ്ങൾ.



