പശ്ചിമ ബംഗാളിൽ ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും എൻജിഒകളും ഒന്നിക്കണമെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ ആഹ്വാനത്തെ തള്ളി കോൺഗ്രസും ഇടതുപക്ഷവും. ദേശീയ പാർട്ടികളും ഇടത്-തീവ്ര ഇടത് സംഘടനകളും ബിജെപിക്കെതിരെ ഒരുമിച്ച് നിൽക്കണമെന്ന മമതയുടെ അഭ്യർത്ഥനയോട് കടുത്ത ഭാഷയിലാണ് ഇരുവിഭാഗവും പ്രതികരിച്ചത്. ജനങ്ങൾ അഴിമതിക്കാരെന്നും കൊള്ളക്കാരെന്നും വിധിച്ച് തള്ളിക്കളഞ്ഞ തൃണമൂൽ കോൺഗ്രസിനെ പിന്തുണയ്ക്കാനില്ലെന്ന് സിപിഐഎം വ്യക്തമാക്കി. ജനങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും ഒപ്പമാണ് തങ്ങളെന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കില്ലെന്നും ഇടത് നേതൃത്വം അറിയിച്ചു.
മമതയുടെ ‘തീവ്ര ഇടതുപക്ഷം’ എന്ന പരാമർശത്തെ ചോദ്യം ചെയ്തുകൊണ്ടാണ് കോൺഗ്രസ് ഈ നിർദ്ദേശത്തെ എതിർത്തത്. 2013-ൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടന്ന മാവോയിസ്റ്റ് അക്രമങ്ങളെ ഓർമ്മിപ്പിച്ച കോൺഗ്രസ് വക്താവ് സൗമ്യ ഐച്ച് റോയ്, കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ ദുർബലപ്പെടുത്തുകയും ബിജെപിക്ക് ബംഗാളിൽ വളരാൻ സാഹചര്യമൊരുക്കുകയും ചെയ്തത് തൃണമൂലാണെന്ന് കുറ്റപ്പെടുത്തി. ബംഗാളിൽ ബിജെപി വേരുറപ്പിച്ചത് മമതയുടെ നിലപാടുകൾ മൂലമാണെന്ന ആരോപണവും പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്നുണ്ട്. ഇതോടെ ബിജെപിക്കെതിരെ ഒരു വിശാല സഖ്യം രൂപീകരിക്കാനുള്ള മമത ബാനർജിയുടെ നീക്കങ്ങൾ ബംഗാൾ രാഷ്ട്രീയത്തിൽ തുടക്കത്തിലേ തിരിച്ചടി നേരിടുകയാണ്.



