കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിനന്ദനങ്ങളും ആശംസകളുമായി ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ രംഗത്തെത്തി. രാജ്യത്തിന്റെ മതേതരത്വവും ഭരണഘടനാ മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ ചേർത്തുപിടിച്ചു മുന്നേറാൻ പുതിയ മുഖ്യമന്ത്രിക്ക് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിലാണ് വി.ഡി. സതീശൻ അധികാരമേൽക്കുന്നതെന്നും, കേരളത്തെ ഒരു ഉപഭോക്തൃ സംസ്ഥാനം എന്ന നിലയിൽ നിന്ന് സാധ്യതകളുടെ സംസ്ഥാനമാക്കി മാറ്റുക എന്ന വലിയ ദൗത്യമാണ് അദ്ദേഹത്തിന് മുന്നിലുള്ളതെന്നും ബാവാ ഓർമ്മിപ്പിച്ചു. ഐടി, ടൂറിസം മേഖലകളിലെ പുരോഗതിക്കൊപ്പം തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാനും ലഹരിമുക്തമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാനും പുതിയ സർക്കാരിന് കഴിയുമെന്ന് കേരളം പ്രതീക്ഷിക്കുന്നതായി അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വിദേശത്തേക്കുള്ള യുവജനങ്ങളുടെ കുടിയേറ്റം നിയന്ത്രിക്കാൻ ആവശ്യമായ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ മാത്രമേ നാടിന്റെ ഭാവി സുരക്ഷിതമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള വികസനമാണ് നാടിന് ആവശ്യമെന്നും, പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ജനകീയ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞുള്ള സതീശന്റെ അനുഭവസമ്പത്ത് ഭരണത്തിന് ശരിയായ ദിശാബോധം നൽകുമെന്നും കാതോലിക്കാ ബാവാ പ്രത്യാശ പ്രകടിപ്പിച്ചു. കെ.സി. വേണുഗോപാലും ചെന്നിത്തലയും തന്റെ നേതാക്കളാണെന്നും അർപ്പണബോധമുള്ള ഒരു ടീമിനെക്കൊണ്ട് സർക്കാർ പ്രവർത്തിക്കുമെന്നും സതീശൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് സഭാധ്യക്ഷന്റെ ഈ സുപ്രധാന പ്രതികരണം പുറത്തുവരുന്നത്. വികസനത്തിന്റെ പുതുവഴിയിലൂടെ കേരളത്തെ നയിക്കാൻ സർവ്വേശ്വരൻ വി.ഡി. സതീശനെ പ്രാപ്തനാക്കട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് സഭാധ്യക്ഷൻ തന്റെ പ്രസ്താവന അവസാനിപ്പിച്ചത്.



