വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾ സജീവമാകവേ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ശക്തമായ പിന്തുണയുമായി മുസ്ലിം ലീഗ് രംഗത്തെത്തി. വിവിധ സർവേകളിൽ വി.ഡി. സതീശന് ലഭിക്കുന്ന മുൻതൂക്കം ജനങ്ങളുടെ യഥാർത്ഥ അഭിപ്രായമാണെന്നും ജനവികാരം കൂടി പരിഗണിച്ചാകും യുഡിഎഫ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടാൻ പാർട്ടിക്ക് നിലവിൽ പദ്ധതിയൊന്നുമില്ലെന്നും, അർഹതപ്പെട്ട പരിഗണന മുന്നണിയിൽ നിന്ന് ലഭിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻകാലങ്ങളിൽ മന്ത്രിസഭയിലടക്കം ലീഗിന് അർഹമായ സ്ഥാനങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഒന്നും ചോദിച്ചുവാങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും മലപ്പുറത്ത് നടത്തിയ പ്രതികരണത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ യുഡിഎഫ് ക്യാമ്പ് വലിയ ആത്മവിശ്വാസത്തിലാണെന്ന് തങ്ങൾ പറഞ്ഞു. മലപ്പുറത്തെ 16 സീറ്റുകളിലും യുഡിഎഫ് വിജയിക്കുമെന്നും എക്സിറ്റ് പോളുകൾ നൽകുന്ന സൂചനയേക്കാൾ വലിയ വിജയം മുന്നണിക്ക് ഉണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒന്നിലധികം ഏജൻസികൾ ഒരുപോലെ യുഡിഎഫിന്റെ വിജയം പ്രവചിക്കുന്നത് പ്രതീക്ഷകൾക്ക് കരുത്തേകുന്നു. വോട്ടെണ്ണലിന് ശേഷം യുഡിഎഫ് അധികാരത്തിൽ വരുമെന്ന കാര്യത്തിൽ സംശയമില്ലെന്നും സാദിഖലി തങ്ങൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു.



