കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിർണ്ണായകമായ ഒരു തിരഞ്ഞെടുപ്പിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നതെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം ശശി തരൂർ എംപി പ്രതികരിച്ചു. കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തിന് അന്ത്യമിട്ട് പുതിയൊരു സർക്കാർ അധികാരത്തിൽ വരുമെന്നും വോട്ട് രേഖപ്പെടുത്താൻ ജനങ്ങൾ വലിയ താൽപ്പര്യം കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഇത്തവണയും കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്ന് വ്യക്തമാക്കിയ തരൂർ, പലയിടത്തും ബിജെപി പണം വിതരണം ചെയ്യുന്നുണ്ടെന്ന ഗുരുതരമായ ആരോപണവും ഉന്നയിച്ചു. എന്താണ് ചുറ്റും നടക്കുന്നതെന്ന് ജനങ്ങൾക്ക് കൃത്യമായ ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഇപ്പോൾ പ്രവചനങ്ങൾക്കില്ലെന്നും ജനങ്ങൾ തങ്ങളുടെ വിധി രേഖപ്പെടുത്തട്ടെ എന്നുമായിരുന്നു സീറ്റുകളെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി.
സംസ്ഥാനത്തെ 59 മണ്ഡലങ്ങളിൽ നേരിട്ട് സന്ദർശനം നടത്തിയപ്പോൾ ഐക്യജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പുള്ള പ്രവർത്തനമാണ് കാണാൻ സാധിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇത്തവണ കോൺഗ്രസിന് റിബൽ സ്ഥാനാർത്ഥികൾ ഇല്ലെന്നത് യുഡിഎഫിന്റെ വിജയസാധ്യത വർദ്ധിപ്പിക്കുന്നു. തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് എംഎൽഎമാരുടെ അഭിപ്രായം കൂടി പരിഗണിച്ചുകൊണ്ട് ഹൈക്കമാൻഡ് ആയിരിക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ യാതൊരു വിധത്തിലുള്ള തർക്കങ്ങളോ കാലതാമസമോ ഉണ്ടാകില്ലെന്നും കേന്ദ്ര നേതൃത്വം ഇക്കാര്യത്തിൽ വേഗത്തിൽ തീരുമാനമെടുക്കുമെന്നും തരൂർ വ്യക്തമാക്കി.
ബിജെപിക്ക് നിലവിൽ ഒന്നോ രണ്ടോ ഇടങ്ങളിൽ മാത്രമാണ് ചെറിയ സാധ്യതയുള്ളതെന്നും അവിടെ ശക്തമായ ത്രികോണ പോരാട്ടമാണ് നടക്കുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു. ബിജെപി ഉയർത്തുന്ന അപകടം മനസ്സിലാക്കി വേണം ജനങ്ങൾ വോട്ട് ചെയ്യാനെന്നും തരൂർ ഓർമ്മിപ്പിച്ചു. യുഡിഎഫ് ക്യാമ്പുകൾ പൂർണ്ണ ആത്മവിശ്വാസത്തിലാണെങ്കിലും, മൂന്നാം ഊഴം നേടി അധികാരം നിലനിർത്തുമെന്ന ഉറച്ച നിലപാടിലാണ് എൽഡിഎഫ് നേതാക്കൾ. ഭരണമാറ്റത്തിനായുള്ള ജനവിധി ഉണ്ടാകുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുമ്പോൾ വികസനത്തുടർച്ചയിലാണ് ഇടതുമുന്നണിയുടെ പ്രതീക്ഷകൾ



