സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടാം എൽഡിഎഫ് സർക്കാരിന്റെ പ്രോഗ്രസ് കാർഡ് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ, തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും സർക്കാർ നടപ്പിലാക്കിയതായി അദ്ദേഹം അവകാശപ്പെട്ടു. ഭരണനേട്ടങ്ങളുടെ കണക്കുകൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ കുടുംബത്തിനും സ്വന്തമായി ഭൂമിയും വീടും എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കിയ സർക്കാർ, ലൈഫ് മിഷൻ പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കിയതായും നാലര ലക്ഷം കുടുംബങ്ങൾക്ക് പട്ടയം നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്ത്രീശാക്തീകരണത്തിന് മുൻഗണന നൽകുന്നതിന്റെ ഭാഗമായി 16 ലക്ഷത്തിലധികം സ്ത്രീകൾക്ക് സാമ്പത്തിക സഹായം ഉറപ്പാക്കിയതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റാൻ കഴിഞ്ഞതും ഭരണസേവനങ്ങൾ ലളിതമാക്കിയതും സർക്കാരിന്റെ വലിയ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി 82 ലക്ഷം അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കി. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കാര്യത്തിലും സർക്കാർ വലിയ മുന്നേറ്റം നടത്തിയെന്നും പിഎസ് സി വഴി 3,13,202 നിയമനങ്ങൾ നടത്തിയതിന് പുറമെ, വിവിധ മേഖലകളിലായി 2,66,000 പുതിയ തൊഴിലവസരങ്ങൾ കൂടി സൃഷ്ടിച്ചതായും പ്രോഗ്രസ് കാർഡ് അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി വിശദീകരിച്ചു.



