യുവനടിയുടെ ലൈംഗികാതിക്രമ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. നിലവിൽ എറണാകുളം സബ് ജയിലിൽ കഴിയുന്ന രഞ്ജിത്തിനെതിരെയുള്ള അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്. ഇതിന്റെ ഭാഗമായി കൊച്ചിയിലെ സിനിമാ ലൊക്കേഷനിലും കാരവനിലും രഞ്ജിത്തിനെ എത്തിച്ച് പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. കൂടാതെ, സംഭവസമയത്ത് ലൊക്കേഷനിൽ ഉണ്ടായിരുന്ന മറ്റ് അണിയറ പ്രവർത്തകരെയും അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്.
ജനുവരി 30-ന് ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് കാരവനുള്ളിൽ തന്നോട് ലൈംഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ പരാതിയിൽ കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ദിവസം ഡിസിപി നേരിട്ട് നടത്തിയ ചോദ്യം ചെയ്യലിൽ രഞ്ജിത്ത് ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ചിരുന്നു. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും നാളെ കോടതിയിൽ സമർപ്പിക്കുന്ന ജാമ്യഹർജിയിൽ അദ്ദേഹം വാദിക്കും. ഇതിനൊപ്പം തന്റെ ആരോഗ്യപ്രശ്നങ്ങളും ജാമ്യം അനുവദിക്കാനുള്ള കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടും. എന്നാൽ കൃത്യമായ തെളിവുകൾ ശേഖരിച്ച് മുന്നോട്ട് പോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.



