മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടിയിൽ ഉയർന്നുവന്ന അതൃപ്തികൾ പരിഹരിക്കുന്നതിനായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സന്ദർശിച്ച ശേഷമാണ് സതീശൻ ചെന്നിത്തലയുടെ വസതിയിലെത്തിയത്. ആഭ്യന്തര വകുപ്പ് ലഭിച്ചാൽ മാത്രമേ പുതിയ മന്ത്രിസഭയുടെ ഭാഗമാകൂ എന്ന ഉറച്ച നിലപാടിൽ മാറ്റം വരുത്താൻ ചെന്നിത്തല ഇതുവരെ തയ്യാറായിട്ടില്ലാത്തതിനാൽ ഈ അനുനയനീക്കം രാഷ്ട്രീയ കേന്ദ്രങ്ങൾ ഏറെ ഉറ്റുനോക്കുന്ന ഒന്നാണ്. ആഭ്യന്തരത്തിന് പുറമെ തന്റെ ഒപ്പമുള്ള രണ്ട് എംഎൽഎമാർക്ക് മന്ത്രിസ്ഥാനം, വിവിധ ബോർഡ് കോർപ്പറേഷനുകളിൽ അർഹമായ പ്രാതിനിധ്യം, ജോസഫ് വാഴയ്ക്കനെ കെപിസിസി അധ്യക്ഷനാക്കുക എന്നീ ആവശ്യങ്ങളും അദ്ദേഹം വി.ഡി. സതീശന് മുന്നിൽ വെക്കും. വൈകുന്നേരം സംസ്ഥാനത്തെത്തുന്ന എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായും ചെന്നിത്തല ഈ ആവശ്യങ്ങൾ വിശദമായി ചർച്ച ചെയ്യും.
അതേസമയം, ഭരണത്തിൽ ഒന്നിലധികം അധികാരകേന്ദ്രങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി തന്നെ കൈവശം വെക്കണമെന്ന വിലയിരുത്തലിലാണ് വി.ഡി. സതീശൻ. മുൻ പിണറായി സർക്കാർ തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങൾ തുടരുമെന്ന് സതീശൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് കോൺഗ്രസിനുള്ളിലെ ഈ ആഭ്യന്തര ചർച്ചകൾ മുറുകുന്നത്. അതിനിടെ മുന്നണിയുടെ സുഗമമായ മുന്നോട്ടുപോക്കിന് രമേശ് ചെന്നിത്തല മന്ത്രിസഭയിലുണ്ടാകേണ്ടത് അനിവാര്യമാണെന്ന് ഘടകകക്ഷി നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചെയർമാൻ പി.ജെ. ജോസഫും മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യനും ഇതേ ആവശ്യം പരസ്യമായി ഉന്നയിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിൽ നടക്കുന്ന ഉന്നതതല ചർച്ചകളിലൂടെ മാത്രമേ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ഈ തർക്കങ്ങളിൽ അന്തിമമായ ഒരു സമവായ ഫോർമുല രൂപപ്പെടുകയുള്ളൂ.



