കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷ നേതാവും മുതിർന്ന സിപിഐഎം നേതാവുമായ പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ പിണറായി വിജയന്റെ വസതിയിലെത്തിയാണ് സതീശൻ അദ്ദേഹത്തെ നേരിൽ കണ്ടത്. മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടയുടൻ തന്നെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കണക്ട് ചെയ്യാൻ സാധിക്കാത്തതിനാലാണ് നേരിട്ടെത്തി പിന്തുണ തേടിയതെന്ന് സതീശൻ വ്യക്തമാക്കി. മുൻ പിണറായി സർക്കാർ സംസ്ഥാനത്ത് ആരംഭിച്ച നല്ല രീതിയിലുള്ള വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. സൗഹൃദാന്തരീക്ഷത്തിൽ നടന്ന ചായസത്കാരത്തിന് ശേഷം ‘കാര്യങ്ങൾ പിന്നെ പറയാം’ എന്ന ഒറ്റവരിയിലാണ് പിണറായി വിജയൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്.
പ്രതിപക്ഷ നേതാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കോൺഗ്രസിലെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ കാണാനായി അദ്ദേഹത്തിന്റെ വസതിയിലേക്ക് വി.ഡി. സതീശൻ തിരിച്ചു. ഉച്ചയോടെ നടക്കുന്ന നിർണ്ണായകമായ യുഡിഎഫ് യോഗത്തിൽ പങ്കെടുത്ത ശേഷമാകും അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കൊച്ചിയിലേക്ക് തിരിക്കുക. വൈകിട്ട് 6.30-ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന പുതിയ മുഖ്യമന്ത്രിക്ക് വിപുലമായ സ്വീകരണ പരിപാടികളാണ് കോൺഗ്രസ് പ്രവർത്തകർ എറണാകുളം ജില്ലയിൽ ഒരുക്കിയിട്ടുള്ളത്. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ആരോഗ്യകരമായ രാഷ്ട്രീയ ബന്ധം സൂചിപ്പിക്കുന്നതാണ് സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പുള്ള വി.ഡി. സതീശന്റെ ഈ സന്ദർശനം.



