തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരണത്തിന് കളമൊരുക്കി സിപിഐഎമ്മും സിപിഐയും പിന്തുണ പ്രഖ്യാപിക്കാനൊരുങ്ങുന്നു. വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് (ടിവികെ) ഭരണത്തിലേറാൻ ആവശ്യമായ പിന്തുണ നൽകുന്ന കാര്യത്തിൽ ഇന്ന് വൈകുന്നേരത്തോടെ തമിഴ്‌നാട് ഘടകങ്ങൾ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി വ്യക്തമാക്കി. ജനവിധിയും ജനാധിപത്യവും അട്ടിമറിക്കാൻ പാടില്ലെന്ന കർശന നിലപാടിലാണ് ഇടത് പാർട്ടികൾ. സർക്കാർ രൂപീകരണത്തിനായി വിജയ് നേരത്തെ ഇടത് പാർട്ടികളുടെ പിന്തുണ തേടിയിരുന്നുവെന്നും സംസ്ഥാന നേതൃത്വത്തോട് ഉചിതമായ തീരുമാനമെടുക്കാൻ കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചതായും എം.എ. ബേബി അറിയിച്ചു.
ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുന്നതിൽ ഗവർണർ വരുത്തുന്ന കാലതാമസത്തെ ഇടത് നേതാക്കൾ രൂക്ഷമായി വിമർശിച്ചു. ജനാധിപത്യ രീതിയിലുള്ള ഭരണമാറ്റത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ സംശയകരമാണെന്നും ഗവർണർ എത്രയും വേഗം ടിവികെയെ സർക്കാർ രൂപീകരണത്തിന് ക്ഷണിക്കണമെന്നും എം.എ. ബേബി ആവശ്യപ്പെട്ടു. ഇതിനിടെ, സർക്കാർ രൂപീകരണത്തിനുള്ള അനുമതി തേടി വിജയ് ഇന്ന് വൈകുന്നേരം നാലരയ്ക്ക് ലോക്ഭവനിൽ എത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ വീണ്ടും കാണും. ഇത് മൂന്നാം തവണയാണ് വിജയ് ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇടത് പാർട്ടികളുടെ കൂടി പിന്തുണ ഉറപ്പാകുന്നതോടെ തമിഴ്‌നാട്ടിൽ ഭരണമാറ്റം ഉടനുണ്ടാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.



