കേരളത്തിന്റെ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ നിർണ്ണായക ചർച്ചകൾക്കായി വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരെ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു. ഇവർ ഇന്ന് രാത്രി തന്നെ ഡൽഹിയിലെത്തും. നാളെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുമായും മറ്റ് മുതിർന്ന നേതാക്കളുമായും നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മറ്റന്നാളോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. അതിനിടെ, എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന നിരീക്ഷകരുടെ റിപ്പോർട്ട് എന്ന പേരിൽ മാധ്യമങ്ങളിൽ വന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് മുകുൾ വാസ്നിക്കും അജയ് മാക്കനും വ്യക്തമാക്കി. മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് നിരീക്ഷകർ അറിയിച്ചു.
സംസ്ഥാനത്ത് അണികൾ തമ്മിലുള്ള പോസ്റ്റർ യുദ്ധവും പ്രതിഷേധങ്ങളും അത്യന്തം അപകടകരമായ നിലയിലേക്ക് വളരുകയാണ്. ഡൽഹിയിൽ മല്ലികാർജ്ജുൻ ഖർഗെയുടെ വീടിന് മുന്നിൽ കെ.സി. വേണുഗോപാലിനെതിരെ ഫ്ലക്സുകൾ ഉയർന്നപ്പോൾ, തിരുവനന്തപുരത്ത് സതീശനെ ‘നാച്ചുറൽ ചോയ്സ്’ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ.സി. അനുകൂല പോസ്റ്ററുകളിൽ കരിഓയിൽ ഒഴിച്ചതും കോട്ടയത്ത് സതീശനായി ഒരു മധ്യവയസ്കൻ ആത്മഹത്യാശ്രമം നടത്തിയതും പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെ നേതൃത്വമാണ് വിജയത്തിന് കാരണമെന്ന വാദവുമായി ഇടുക്കിയിലും ഫ്ലക്സുകൾ നിറയുന്നുണ്ട്. ഇത്തരം പരസ്യമായ ചേരിപ്പോരിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ശക്തമായ വിലക്ക് ഏർപ്പെടുത്തി.



